 
നെടുമ്പാശേരി: കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി നെടുമ്പാശേരി അകപ്പറമ്പ് കിഴക്കേടത്ത് വീട്ടിൽ ലാൽകൃഷ്ണയെ (ലാലപ്പൻ - 37)രണ്ടാംവട്ടവും കാപ്പചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നെടുമ്പാശേരി, ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, ആയുധനിയമം, അടിപിടി, ഭീഷണിപ്പെടുത്തി കവർച്ചാശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2019ൽ അത്താണിയിൽ ബിനോയിയെ കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതിയാണ്. ഈ കേസിൽ ജാമ്യവ്യവസ്ഥ അനുസരിച്ച് ജില്ലയിൽ പ്രവേശിക്കുവാൻ അനുമതിയില്ലാത്തതാണ്.
കഴിഞ്ഞ നവംബറിൽ നായത്തോട് അപ്പാർട്ട്‌മെന്റ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി നാലുലക്ഷംരൂപ അപഹരിക്കുവാൻ ശ്രമിച്ചതിന് നെടുമ്പാശേരി പൊലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതിയാണ്. 2022ലും സമാനമായ കേസിൽ പ്രതിയായതിനെത്തുടർന്ന് ആറുമാസത്തേക്ക് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.
നെടുമ്പാശേരി പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എൽദോ പോൾ, അസി. സബ് ഇൻപെക്ടർമാരായ റോണി അഗസ്റ്റിൻ, എം.സി. പ്രസാദ്, സിവിൽ പൊലീസ് ഓഫീസർമാരായ ദീപക് കുഞ്ഞപ്പൻ, ഗായോസ് പീറ്റർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ വൈക്കത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.