പീരുമേട്: ഓട്ടോറിക്ഷയും അയ്യപ്പഭക്തരുടെ വാഹനവും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. കൊല്ലം- തേനി ദേശീയപാതയിൽ ചുരക്കുളം ആശുപത്രിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് പോയ മിനി ബസും വണ്ടിപ്പെരിയാറിലേക്ക് വന്ന ഓട്ടോറിക്ഷയും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർ രാജാ(39)​, യാത്രക്കാരായ മഞ്ചുമല സ്വദേശികളായ വിജയകുമാർ, ജോൺ ഡേവിഡ്, എന്നിവർക്ക് പരിക്കേറ്റു. ഇവരെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യത്തിൽ എത്തിച്ചെങ്കിലും ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന് ചികിത്സ ലഭിച്ചില്ല. തുടർന്ന് വണ്ടിപ്പെരിയാർ സഹകരണ ആശുപത്രിയിൽ പ്രാഥമിക സുശ്രൂഷയ്ക്ക് ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രി സന്ദർശിച്ച ശബരിമല തീർഥാടകകാലമായതു കൊണ്ട് 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കേണ്ട വണ്ടിപ്പെരിയാർ ആശുപത്രിയിൽ ഡോക്ടറുടെ സേവനം ഇല്ലാത്തതിനെ രൂക്ഷ്മമായി സ്ഥലത്തെത്തിയ വാഴൂർ സോമൻ എം.എൽ.എ വിമർശിച്ചു. പരിക്കേറ്റവർക്ക് ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന് സേവനം നിഷേധിച്ചതിനെതിരെ ഓട്ടോറിക്ഷാ ഡ്രൈവർമാർ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തി പ്രതിഷേധിച്ചു.