ഇടുക്കി: ജില്ലയിൽ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രതിവാര വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈറിസ്‌ക് ഹോട്ട്‌സ്‌പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോടിക്കുളം പഞ്ചായത്തിലെ വണ്ടമറ്റം പ്രദേശം, വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മുങ്കലാർ സെക്കൻഡ് ഡിവിഷൻ എന്നീ ഭാഗങ്ങളാണ് പ്രധാന സാധ്യതാ സ്ഥലങ്ങൾ (ഹോട്ട് സ്‌പോട്ട്). ജില്ലയിൽ ഹൈ റിസ്‌ക് റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നീ രോഗസാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകു വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ലെന്ന് ജനങ്ങൾ ഉറപ്പാക്കണം. വീടിന്റെ ഉള്ളിലും പുറത്തും അടുത്തുള്ള പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കരുത്. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കളിപ്പാട്ടങ്ങൾ, റബർടാപ്പിംഗ് ചിരട്ടകൾ, കൊക്കോ തോടുകൾ, കമുകിന്റെ പോളകൾ, വീടിന്റെ സൺ ഷെയ്ഡുകൾ, വെള്ളം നിറച്ച അലങ്കാര കുപ്പികൾ, ഉപയോഗ ശൂന്യമായ ടാങ്കുകൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പാറയുടെ പൊത്തുകൾ, മുളങ്കുറ്റികൾ കുമ്പിൾ ഇലകളോടുകൂടിയ ചെടികൾ, മരപ്പൊത്തുകൾ തുടങ്ങി ഒരു സ്പൂണിൽ താഴെ വെള്ളം പോലും ഒരാഴ്ച തുടർച്ചയായി കെട്ടി നിന്നാൽ കൊതുകുകൾ വളരുന്ന സാഹചര്യമുണ്ടാകും. മുട്ടയിൽ നിന്ന് കൊതുക് രൂപത്തിലേക്ക് എത്തുന്നതിന് ഒരാഴ്ചയോളം സമയമെടുക്കുന്നതിനാൽ ഇത്തരം സാഹചര്യങ്ങൾ പരിശോധിച്ച് ഒഴിവാക്കുന്നതിന് ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ മനോജ്, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജോബിൻ ജോസഫ് എന്നിവർ അറിയിച്ചു.