മൂന്നാർ: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ബോഡിമെട്ട് റോഡും പുതുതായി നിർമ്മിച്ച ചെറുതോണി പാലവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി നാടിന് സമർപ്പിച്ചു. മൂന്നാറിലെ തണുപ്പും മഞ്ഞും ആസ്വദിക്കാനെത്തുന്നവർക്ക് കാഴ്ചയുടെ പുതിയ അനുഭവമാകും ഗ്യാപ്പ് റോഡ് യാത്രയെന്നു മന്ത്രി പറഞ്ഞു. സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതോടെ ഗ്യാപ് റോഡ് ഇടുക്കിയുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാകും. മുമ്പ് മൂന്നാറിൽ എത്തിയത് ഇന്നും ഓർക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. ആ സൗന്ദര്യം ഇന്നും കേരളത്തിനുണ്ട്. ചെറുതോണി പാലം പ്രളയ അതിജീവനത്തിന്റെ മാതൃകയാണ്. കേരളത്തിന്റെയും നാടിന്റെയും വികസനത്തിനായി ഒരുമിച്ചു മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. മൂന്നാർ കെ.ഡി.എച്ച്.പി ഗ്രൗണ്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി, എ. രാജ എം.എൽ.എ എന്നിവർ സംസാരിച്ചു.
ഗ്യാപ്പ് റോഡ്
കൊച്ചി- ധനുഷ്‌കോടി ദേശീയപാത 85ൽ ബോഡിമെട്ട് മുതൽ മൂന്നാർ വരെയുള്ള 42.283 കിലോമീറ്റർ റോഡാണ് പുതുതായി നിർമ്മിച്ചിട്ടുള്ളത്. ശരാശരി 10.5 മീറ്റർ വീതിയിൽ പേവ്ഡ് ഷോൾഡറോടു കൂടി രണ്ട് വരിപാതയായി 268.20 കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2027 ജൂൺ വരെയുള്ള അറ്റകുറ്റപ്പണികളും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പൂപ്പാറയിലും ആനയിറങ്കൽ ഭാഗത്തും രണ്ട് ബൈപ്പാസും പൂപ്പാറ, മൂലത്തറ എന്നിവിടങ്ങളിൽ രണ്ട് പാലങ്ങളും നിർമ്മിച്ചു. 4 ഹൈമാസ്റ്റ് ലൈറ്റുകൾ , 41.310 കിലോമീറ്റർ നീളത്തിൽ റോഡ് സൈഡ് ഡ്രെയിൻ, 14.364 നീളത്തിൽ സംരക്ഷണ ഭിത്തി, 154 കലുങ്കുകളുടെ നിർമ്മാണം, ടോൾ പ്ലാസ കോംപ്ലക്‌സ്, ടോയ്‌ലറ്റ് ബ്ലോക്ക് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.
ചെറുതോണി പാലം
സംസ്ഥാന സർക്കാരിന്റെ എസ്റ്റിമേറ്റ് അനുസരിച്ച് പുതിയ ചെറുതോണി പാലത്തിന് 2020 മാർച്ച് അഞ്ചിനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 23.87 കോടി രൂപയുടെ ഭരണാനുമതി, സാങ്കേതിക അനുമതി, ധനകാര്യ അനുമതി എന്നിവ നൽകുന്നത്. തുടർന്ന് 17.55 കോടി രൂപയ്ക്ക് മധുര ആസ്ഥാനമായ കമ്പനിക്ക് കരാർ ലഭിച്ചു. 18 മീറ്റർ വീതിയും 120 മീറ്റർ നീളത്തിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 2018ലെ ഹൈ ഫ്ളഡ് ലെവൽ കണക്കാക്കി അതിൽ നിന്ന് എട്ട് മീറ്റർ മുകളിൽ വരുന്ന രീതിയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ 90 മീറ്റർ അപ്രോച്ച് റോഡും പദ്ധതിയിൽ ഉൾപ്പെടുന്നു. 40 മീറ്റർ നീളത്തിലുള്ള മൂന്നു സ്പാനുകളിൽ പണി തീർത്ത പാലത്തിന്റെ നിർമ്മാണം കഴിഞ്ഞ ജൂണിൽ പൂർത്തിയായി. നാല് വർഷം അറ്റകുറ്റപണികൾക്കുള്ള കരാറും 10 വർഷം ഡിഫെക്ട് ബാധ്യത കാലാവധിയുമാണ് പാലം നിർമ്മാണത്തിന്റെ കരാറിലുള്ളത്. പാലത്തിന്റെ ഇരു വശങ്ങളിലുമായി കാൽനടക്കാർക്ക് നടപ്പാത, ക്രാഷ് ബാരിയർ, 75 മീറ്റർ ഡ്രൈനേജ്, സോളാർ ലൈറ്റുകൾ, ട്രാഫിക് സിഗ്‌നലുകൾ എന്നിവ നിർമ്മാണപദ്ധതിയിൽ ഉൾപ്പെടുന്നു.