വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ കേസിൽ ഇരയുടെ കുടുംബത്തെ സംരക്ഷിക്കേണ്ട സർക്കാർ പ്രതിയുടെ ഗോഡ്ഫാദറായി മാറിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സിവേണുഗോപാൽ എം.പി.
പിണറായി ഭരണത്തിൽ ഇരകൾക്ക് നീതി ലഭിക്കില്ല. വണ്ടിപ്പെരിയാർ കേസിൽ പൊലീസിന്റെ ഭാഗത്തുണ്ടായത് വൻ വീഴ്ച്ചയാണ്.
ഇന്ത്യയിൽ കേട്ട് കേൾവിയില്ലാത്ത നിരുത്തരവാദിത്വമാണ് പൊലീസ് വണ്ടിപ്പെരിയാർ കേസിൽ കാട്ടിയത്.
പൊലീസ് അലംഭാവം മൂലം തെളിവുകൾ നശിപ്പിക്കപ്പെട്ടു. പ്രതിക്കായി പൊലീസ് സംരക്ഷണ കവചമൊരുക്കുകയാണ് ചെയ്തത്. പിണറായി വിജയനും കേരളാ പൊലീസും പ്രതികളോടൊപ്പം യാത്ര ചെയ്യുന്നവരാണെന്നും വേണുഗോപാൽ പറഞ്ഞു. വണ്ടിപ്പെരിയാറിൽ കേസിലെ നീതിനിഷേധത്തിന് എതിരെ സംഘടിപ്പിച്ച സ്ത്രീ ജ്വാല റാലിയുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ കമ്മ്യൂണിസ്റ്റാണോ? കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്ന പ്രവൃത്തികളല്ല പിണറായി വിജയന്റേത്. മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിച്ചത് പോലുമില്ല. വനിതാമതിലല്ല നാട്ടിലെ സ്ത്രീകൾക്ക് ആവശ്യം, സംരക്ഷണമാണ്.നവകേരള സദസ്സ് നടത്തിയത് പരാതി പരിഹരിക്കാനല്ല. പരാതികളെ ഭ്രൂണഹത്യ ചെയ്യാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്
പതിനായിരം മറിയക്കുട്ടിമാരുടെ ശാപം പിണറായി വിജയനെ വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു..
ഇടുക്കിയോട് പിണറായി സർക്കാർ ശത്രുതാ മനോഭാവം പുലർത്തുന്നു. ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന, ലയങ്ങൾ സംബന്ധിച്ച പാക്കേജുകളെല്ലാം അട്ടിമറിച്ചു. ഉണ്ടായത് 41 രൂപയുടെ തുച്ഛമായ വേതന വർദ്ധനവ്, ലൈഫിൽ വീടുകൾ നൽകുന്നില്ല. മിനിമം വേതനം പോലും ഉറപ്പാക്കിയില്ല. ലയങ്ങളിൽ ജീവിക്കുന്ന തൊഴിലാളികളുടെ ജീവിത പശ്ചാത്തലം മെച്ചപ്പെടുത്താൻ പിണറായി സർക്കാർ ചെറുവിരലനക്കിയില്ല. മലയോരമേഖലയെ സർക്കാർ തഴയുന്നെന്നും അദ്ദേഹം പറഞ്ഞു
കേസ് അട്ടിമറിച്ച ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രതിക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
സ്ത്രീ ജ്വാലയായി
പ്രതിഷേധ റാലി
വണ്ടിപ്പെരിയാറിൽ കേസിലെ നീതിനിഷേധത്തിന് എതിരെ വൻ പ്രതിഷേധമാണ് കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീ ജ്വാല റാലിയിൽ ഉയർന്നത്. പാലക്കാട്, വാളയാർ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീ ജ്വാലാ ജാഥയാണ് വണ്ടിപ്പെരിയാറിൽ എത്തിച്ചേർന്നത്. തുടർന്ന് വനിതകൾ നയിച്ച ജനകീയ പ്രതിഷേധ റാലി വണ്ടിപ്പെരിയാർ ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചു. പൊതുസമ്മേളനത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ അദ്ധ്യക്ഷനായി.എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ് പെരുമാൾ, ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ മാത്യു കുഴൽ നാടൻ, ഉമാ തോമസ്, റോജി എം ജോൺ, ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, എം. ലിജു, ജെബി മേത്തർ തുടങ്ങിയവർ സംസാരിച്ചു.