sajir

തൊടുപുഴ: എൽ.ഡി.എഫ് ചൊവ്വാഴ്ച നടത്തിയ ജില്ലാ ഹർത്താലിൽ തൊടുപുഴ ഹെഡ്‌പോസ്റ്റ് ഓഫീസ് ആക്രമിച്ച് ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. എൽ.ഡി.എഫ് പ്രവർത്തകനായ ഉടുമ്പന്നൂർ തെങ്ങുംതോട്ടത്തിൽ ടി.എച്ച്. സാജിറിനെയാണ് (38) പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിക്കൽ, ജീവനക്കാരെ കൈയേറ്റം ചെയ്യൽ, ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. സാജിർ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന ചൊവ്വാഴ്ച രാത്രി തന്നെ പൊലീസ് സജീറിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പൊലീസ് അറിയിച്ചതനുസരിച്ച് ഇന്നലെ ഉച്ചയോടെ തൊടുപുഴയിലെത്തിയപ്പോൾ സാജിറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഹർത്താൽ ദിനത്തിൽ സാജിറുൾപ്പെട്ട ഒമ്പതംഗ സംഘം തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ഓഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവശ്യ സർവ്വീസാണെന്ന് പറഞ്ഞ് ജീവനക്കാർ ജോലി തുടർന്നു. തുടർന്ന് ഹർത്താൽ അനുകൂലികൾ കസേരയും ചെടിച്ചട്ടികളും തകർക്കുകയായിരുന്നു. പോസ്റ്റ്മാസ്റ്ററെ കൈയേറ്റം ശ്രമിച്ചതായും വനിതാ ജീവനക്കാർക്കെതിരെ അസഭ്യ വർഷം നടത്തിയതായും പരാതിയുണ്ട്. പോസ്റ്റ് ഓഫീസ് ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയതോടെയാണ് കേസെടുത്തത്. ഒന്നാംപ്രതി സജീറിന് പുറമേ കണ്ടാലറിയാവുന്ന കൂടെയുണ്ടായിരുന്ന എട്ട് പേർക്കെതിരയും കേസെടുത്തിട്ടുണ്ട്. മറ്റുള്ളവരെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ സാജിറിനെ റിമാൻഡ് ചെയ്തു.