 
തൊടുപുഴ: അന്യ സംസ്ഥാന തൊഴിലാളികളെ മലയാളത്തിൽ സാക്ഷരരാക്കുന്ന 'ചങ്ങാതി' പദ്ധതിയുടെ സർവ്വേ മുട്ടം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. പദ്ധതിക്കായി സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകളിൽ ജില്ലയിൽ നിന്ന് മുട്ടം ഗ്രാമ പഞ്ചായത്താണ് ഉൾപ്പെട്ടിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പ്രദേശത്ത് സർവ്വേ നടത്തി അന്യ സംസ്ഥാന തൊഴിലാളികളെ കണ്ടെത്തും. പഞ്ചായത്ത് പ്രദേശത്തെ തൊഴിലുടമകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, അംഗനവാടി, ആശാ പ്രവർത്തകർ എന്നിവർ സർവ്വേയുടെ ഭാഗമാകും. ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യമുള്ള ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ചാകും ഇവരെ മലയാളം പഠിപ്പിക്കുന്നത്. നാല് മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കും. മുട്ടം കോടതിക്കവലയിലെ തസ്‌കർ വിന്നേഴ്‌സ് ആന്റ് പ്ലൈ ബോർഡ്‌സ് എന്ന സ്ഥാപനത്തിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ച് മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ സർവ്വേ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ മേഴ്‌സി ദേവസ്യ അദ്ധ്യക്ഷയായി. സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി.എം. അബ്ദുൽ കരീം പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ അരുൺ ചെറിയാൻ, ഗ്രാമ പഞ്ചായത്തംഗം ഡോളി രാജു, കമ്പനി മാനേജർ നിധീഷ് കുമർ എ.ടി, ഇൻസ്ട്രക്ടർ ചാക്കോ പി.എ എന്നിവർ പ്രസംഗിച്ചു. സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ജെമിനി ജോസഫ് സ്വാഗതവും പഞ്ചായത്ത് കോർഡിനേറ്റർ ബിൻസ് മാത്യു നന്ദിയും പറഞ്ഞു.