
മറയൂർ : മറയൂരിലെ ആദിവാസി ഊരുകളിൽ അടിയന്തര സാഹചര്യത്തിൽ ഉപയോഗപ്പെടുത്തുന്നതിനായി ഓഫ് റോഡിലും മലമുകളിലേക്കും സഞ്ചരിക്കാവുന്ന തരത്തിലുള്ള 4* 4 ആംബുലൻസ് അനുവദിച്ചു. മറയൂരിലെ പല ആദിവാസി ഊരുകളിലും ഗതാഗത സൗകര്യം പരിമിതമാണ്. മിക്ക സ്ഥലങ്ങളിലും ജീപ്പ് മാത്രമാണ് എത്തുന്നത്. അടിയന്തര ചികിത്സ, അപകടം എന്നിവ ഉണ്ടാകുന്ന സാഹചര്യത്തിൽ ജീപ്പുകളിൽ മറയൂർ ടൗണിൽ എത്തിച്ച് അവിടെ നിന്ന് ആംബുലൻസ് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ട്രിപ്പ് ജീപ്പിൽ രോഗികളെയും മറ്റും കൊണ്ടുപോകുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഇതിന് പരിഹാരമായാണ് ആംബുലൻസ് മറയൂർ ഡിവിഷന് കൈമാറിയിരിക്കുന്നത്. കോട്ടക് മഹീന്ദ്രയുടെ സി.എസ്.ആർ ഫണ്ട് വിനിയോഗത്തിന്റെ ഭാഗമായാണ് ആംബുലൻസ് സർക്കാരിലേക്ക് കൈമാറിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഫ്ലാഗ് ഒഫ് ചെയ്തു മറയൂർ ഡി.എഫ്.ഒയ്ക്ക് താക്കോൽ കൈമാറി. മറയൂർ ചന്ദന ഡിവിഷനാണ്ആംബുലൻസിന്റെ നടത്തിപ്പ് ചുമതല.