അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ എൻ.എച്ച് 85ന്റെ ഭാഗമായ നേര്യമംഗലത്തെ പഴയ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡീൻ കുര്യാക്കോസ് എം.പി നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളികേരം ഉടച്ച് തുടക്കം കുറിച്ചു. നേര്യമംഗലത്ത് നിന്ന് പാലത്തിന്റെ തുടക്ക ഭാഗത്ത്, മറ്റ് ഔപചാരിക ചടങ്ങുകൾ ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുകയായിരുന്നു. കഴിഞ്ഞ മാസത്തിൽ ആരംഭിച്ച കൊച്ചി മുതൽ മൂന്നാർ വരെയുള്ള പാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവർത്തിയിലെ പ്രധാന ഘടകമാണ് നേര്യമംഗലം പാലം. പാലത്തിന്റെ ഇരു കരകളിലും സ്ഥലം ഏറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. നേര്യമംഗലം ഭാഗത്ത് ലാന്റ് അക്വിസിഷനായി ത്രീഡി വിജ്ഞാപനം പുറപ്പെടുവിച്ചു. തുടർന്ന് നഷ്ടപരിഹാര വിതരണം പൂർത്തിയാക്കും. പട്ടയമില്ലാത്തവരുടെ പുനരധിവാസം സംബന്ധിച്ച് ജില്ലാ കളക്ടർക്ക് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. 1924ൽ തിരുവിതാംകൂർ ഭരണാധികാരി സേതു ലക്ഷ്മി ബായിയുടെ കാലത്ത് നിർമ്മാണം ആരംഭിച്ച പഴയ പാലം 1935 മാർച്ച് രണ്ടിന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഏറെ ചരിത്ര പ്രധാനമായ പഴയ പാലം നിലനിറുത്തിയാണ് സമീപത്ത് പുതിയ പാലം നിർമ്മിക്കുന്നത്. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

1250 കോടി രൂപയുടെ പദ്ധതി

214 മീറ്റർ നീളവും ഇരുവശവും 1.5 മീറ്റർ നടപ്പാത ഉൾപ്പെടെ 11.5 മീറ്റർ വീതിയിൽ, 42.8 മീറ്റർ നീളമുള്ള 5 സ്പാനായാണ് പുതിയ പാലം നിർമ്മിക്കുന്നത്. ആകെ പൈലിന്റെ എണ്ണം 60 ആണ്. കൊച്ചി മുതൽ മൂന്നാർ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി 1250 കോടി രൂപയുടെ അനുമതിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടുള്ളത്.