തൊടുപുഴ: മുതലക്കോടം പഴുക്കാക്കുളത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് സ്‌കൂൾ വിദ്യാർത്ഥി ഉൾപ്പെടെ ആറു പേർ പേർക്ക് പരിക്ക്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പെരുന്തേനീച്ചയുടെ കുത്തേറ്റ വളർത്തു കുതിര ചത്തു. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. തൊടുപുഴയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളുമായി സ്‌കൂൾ ബസ് പോയതിനു പിന്നാലെയാണ് പെരുന്തേനീച്ചക്കൂട് ഇളകിയത്. പഴുക്കാക്കുളം ആക്കപ്പടിയ്ക്കൽ ചാക്കോ പൈലി, മകൻ ജിന്റോ, ഓലേടത്തിൽ ജോഷി മാണി, ചാലമറ്റത്തിൽ ഇ.ടി. രാജൻ, സ്‌കൂൾ വിദ്യാർത്ഥിയായ കണിയാംമൂഴിയിൽ അക്ഷയ് സുരേഷ്, ഷിജു തോമസ് എന്നിവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. തൃക്കണശേരിൽ മത്തൻ എന്നയാളെയും തേനീച്ച ആക്രമിച്ചു. ചാക്കോ പൈലിയും അക്ഷയ് സുരേഷും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പുരയിടത്തിലെ പെരുന്തേനീച്ചക്കൂടാണ് രാവിലെ ഭീകരാന്തരീഷം സൃഷ്ടിച്ച് ഇളകിയത്. ഇതു വഴിയെത്തിയ സ്‌കൂട്ടർ യാത്രക്കാരനായ ഷിജുവിനെയാണ് തേനീച്ചക്കൂട്ടം ആദ്യം ആക്രമിച്ചത്. ഇദ്ദേഹം ഇവിടെ നിന്നും ഓടി രക്ഷപെട്ടു. പിന്നീട് ഇദ്ദേഹത്തെ കണ്ടെത്താൻ വൈകിയത് ആശങ്ക പരത്തിയെങ്കിലും പെരുമ്പിള്ളിച്ചിറയിലെ ആശുപത്രിയിൽ ചികിത്സ തേടിയതായി സ്ഥിരീകരിച്ചു. മത്തനെ തേനീച്ച ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോഷി മാണിയ്ക്ക് തേനീച്ച ക്കുത്തേറ്റത്. കുത്തേറ്റതിനെ തുടർന്ന് ജിന്റോ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് പിന്നാലെയെത്തിയ തേനീച്ചക്കൂട്ടം ഇവരുടെ വളർത്തുകുതിരയെ ആക്രമിച്ചത്. കുഴഞ്ഞു വീണ കുതിരയ്ക്ക് തൊടുപുഴ വെറ്ററിനറി ആശുപത്രിയിൽ നിന്നെത്തിയ മെഡിക്കൽ സംഘം ചികിത്സ നൽകിയെങ്കിലും രാത്രിയോടെ ചാവുകയായിരുന്നു. കുത്തേറ്റ് ബോധരഹിതനായ അക്ഷയ് സുരേഷിനെ ഫയർഫോഴ്‌സ് ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. സംഭവമറിഞ്ഞ് പൊലീസ്, ഫയർഫോഴ്‌സ്, റവന്യു അധികൃതർ സ്ഥലത്തെത്തിയിരുന്നു. ഏറെ സമയത്തിനു ശേഷമാണ് പ്രദേശവാസികൾ വീടുകളിൽ നിന്നും പുറത്തിറങ്ങിയത്. പൊതുപ്രവർത്തകരായ ജോസ് കിഴക്കേക്കര,​ ജോർജ്ജ് വർഗീസ് ഓലേടത്തിൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.