
മൂന്നാർ: മാത്യു കുഴൽനാടൻ എം.എൽ.എ ചിന്നക്കനാലിൽ കൈവശപ്പെടുത്തിയ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർ ഷീബാ ജോർജ് ഉടുമ്പൻചോല തഹസിൽദാർക്ക് അനുമതി നൽകി. ലാൻഡ് റവന്യൂ തഹസീൽദാറുടെ റിപ്പോർട്ട് അംഗീകരിച്ചാണിത്.
വില്ലേജ് ഓഫീസറോട് സർവ്വേ പ്രകാരമുള്ള റിപ്പോർട്ട് വാങ്ങിയ ശേഷം ഹിയറിങ് നടത്തും. തുടർന്നാകും ഏറ്റെടുക്കൽ. എം.എൽ.എയുടെ പേരിൽ 'കപ്പിത്താൻസ്" റിസോർട്ട് ഉൾപ്പെടെ ഒരേക്കർ 20 സെന്റ് ഭൂമിയാണ് ആധാരത്തിലുള്ളത്. എന്നാൽ 50 സെന്റ് സർക്കാർ ഭൂമി കൈയേറിയതായി വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇത് റവന്യൂ വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്. മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ രജിസ്‌ട്രേഷനോ പോക്കുവരവോ സാധ്യമല്ലെന്നും ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. റിസോർട്ട് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമുള്ള കാര്യം രജിസ്‌ട്രേഷൻ സമയത്ത് മറച്ചു വച്ചു. ഈ കെട്ടിടത്തിന് 18 ലക്ഷം രൂപ മൂല്യമുണ്ട്. സർക്കാരിന് കിട്ടേണ്ട നികുതി നഷ്ടമായി. 50 സെന്റ് സർക്കാർ ഭൂമി കൈയേറി സംരക്ഷണ ഭിത്തി നിർമ്മിച്ചെന്നും മിച്ചഭൂമി ഉൾപ്പെട്ട ഭൂമിയിലാണ് റിസോർട്ട് നിൽക്കുന്നതെന്നുമായിരുന്നു വിജിലൻസ് കണ്ടെത്തൽ.
'സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന ഭൂമി മാത്രമാണ് എന്റെ കൈവശമുള്ളത്. ഒരു സെന്റ് പോലും കൈയേറിയിട്ടില്ല. സ്ഥലത്തിന് നിജസ്ഥിതി സർട്ടിഫിക്കറ്റ് വാങ്ങിയാണ് രജിസ്‌ട്രേഷൻ നടത്തിയത്. സ്ഥലത്തിന് സ്വാഭാവിക അതിർത്തി മാത്രമാണുള്ളത്, ചുറ്റുമതിലില്ല. പുറമ്പോക്ക് കൈയേറി മതിൽ കെട്ടിയെന്നതും ശരിയല്ല. റോഡിനോട് ചേർന്ന് മുമ്പ് സംരക്ഷണഭിത്തിയുണ്ടായിരുന്നു. അത് ഇടിഞ്ഞുപോയപ്പോൾ ബലപ്പെടുത്തുക മാത്രമാണ് ചെയ്തത്. വിജിലൻസ് പറഞ്ഞപ്പോൾ മാത്രമാണ് മിച്ചഭൂമിക്കേസ് ഉണ്ടെന്നറിഞ്ഞത്."
-മാത്യു കുഴൽനാടൻ
എം.എൽ.എ