ഇടുക്കി: മലയോര മേഖലയിലെ യാത്രാപ്രയാസങ്ങൾ കണക്കിലെടുത്ത് കൊവിഡ് കാലത്ത് നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കാൻ അടിയന്തര നടപടിയെടുക്കാൻ ജില്ലാ കളക്ടർ ഷീബാ ജോർജ് കെ.എസ്.ആർ.ടി.സി അധികൃതർക്ക് നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജീവനക്കാരുടെയും ബസുകളുടെയും കുറവുണ്ടെന്നും പലയിടത്തും സ്റ്റേ സർവീസുകളാണ് വേണ്ടി വരികയെന്നും ഉദ്യോഗസ്ഥർ കളക്ടറെ അറിയിച്ചു.
ജില്ലയിലെ ടൂറിസം മേഖലയിൽ മൃഗസവാരി നടത്തുന്നവർക്ക് ലൈസൻസുണ്ടെന്നും മൃഗങ്ങൾക്ക് ഫിറ്റ്‌നസുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. മൂന്നാർ, മറയൂർ ടൂറിസം പ്രദേശങ്ങളിൽ സവാരി നടത്തുന്ന ജീപ്പുകൾ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദേശിച്ചു. സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണം അതത് വകുപ്പുകൾ കൃത്യമായി അവലോകനം ചെയ്യുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും വേണമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിൽ 16 വകുപ്പുകൾ പദ്ധതി വിഹിതത്തിൽ 99- 100 ശതമാനം ചെലവഴിച്ചതായി യോഗം വിലയിരുത്തി. അടിമാലി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ വർക്കിങ് അറേഞ്ച്‌മെന്റിൽ നിയമിക്കാൻ നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇടുക്കി പാക്കേജിൽ ഭരണാനുമതി നൽകിയ പദ്ധതികളുടെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. ജില്ലയിലെ പല മേഖലകളിലും കാട്ടാനശല്യം രൂക്ഷമായതിനാൽ ദ്രുതകർമസേനയുടെ പ്രവർത്തനം ഊർജിതമാക്കാൻ കളക്ടർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മൂന്നാർ, വണ്ടിപ്പെരിയാർ പ്രദേശങ്ങളിൽ റേഞ്ച് തലത്തിൽ ആഭ്യന്തര ദ്രുതപ്രതികരണ ടീമിനെ നിയോഗിച്ചതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. മൂന്നാർ ടൗണിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ജലജീവൻ മിഷന്റെ ബൃഹത് പദ്ധതി പുരോഗമിക്കുകയാണെന്ന് ജോയിന്റ് ഡയറക്ടർ യോഗത്തെ അറിയിച്ചു. ജില്ലയിലെ നവകേരള സദസിൽ ലഭിച്ച നിവേദനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ഇതുവരെ സ്വീകരിച്ച നടപടികൾ വികസന സമിതിക്ക് മുന്നോടിയായി നടന്ന യോഗത്തിൽ വിലയിരുത്തി. പരാതികൾക്ക് എത്രയും വേഗം പരിഹാരം കാണാൻ വകുപ്പ് മേധാവികൾക്ക് ജില്ലാ കളക്ടർ കർശന നിർദേശം നൽകി. ഇ- ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കാനും എല്ലാ വകുപ്പുകൾക്കും കളക്ടർ നിർദേശം നൽകി. യോഗത്തിൽ സബ് കളക്ടർ ഡോ. അരുൺ എസ്. നായർ, എ.ഡി.എം ഷൈജു പി. ജേക്കബ്, ജില്ലാ പ്ലാനിങ് ഓഫീസർ ദീപ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.