
കണ്ണൂർ:സ്വർണ്ണക്കടത്തിന്റെ പ്രഭവ കേന്ദ്രം എവിടെയാണെന്നറിയാവുന്ന പ്രധാനമന്ത്രി എന്തു കൊണ്ട് നടപടികൾ സ്വീകരിച്ചില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട്
പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ സ്ഥാനത്തും അസ്ഥാനത്തും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേസെടുത്തും റെയ്ഡ് നടത്തിയും പീഡിപ്പിക്കുമ്പോൾ സ്വർണ്ണക്കള്ളക്കടത്ത്, ഹവാല ഇടപാടുകളെ കുറിച്ച് വ്യക്തമായ വിവരമുണ്ടെന്ന് പറഞ്ഞിട്ടും എന്താണ് പിണറായിയുടെ ഓഫീസിന് നേരെ ഇ.ഡിയുടെ വരവില്ലാത്തത്.?.സി.പി.എം -ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടല്ലേ നടപടി സ്വീകരിക്കാത്തതിന്റെ കാരണം. പ്രധാനമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണം. മോദിയുടെ വരവ് കേരളത്തിൽ ബി.ജെ.പിക്ക് ഒരു ഗുണവും ഉണ്ടാക്കില്ല. കോൺഗ്രസ് ഐക്യത്തോടെ പോകേണ്ട സമയമാണിത്. എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നിൽക്കണം. വ്യത്യസ്ത അഭിപ്രായം പറഞ്ഞ് നേതാക്കൾ കെട്ടുറപ്പ് തകർക്കരുത്. കേരളത്തിൽ മുഴുവൻ പാർലമെന്റ് സീറ്റും യു.ഡി.എഫ് നേടുമെന്നും ചെന്നിത്തല പറഞ്ഞു.