കണ്ണൂർ: ഭൂമി തരംമാറ്റൽ അദാലത്തിൽ ജില്ലയിലെ 2478 പേർക്ക് ഉത്തരവ് കൈമാറി. തലശ്ശേരി സബ് ഡിവിഷൻ പരിധിയിലെയും തളിപ്പറമ്പ് റവന്യൂ ഡിവിഷൻ പരിധിയിലെയും ഭൂമി തരം മാറ്റൽ ഉത്തരവാണ് വിതരണം ചെയ്തത്. തളിപ്പറമ്പ് റവന്യൂ ഡിവിഷൻ പരിധിയിലെ കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിൽ നിന്നായി 1722 അപേക്ഷകളാണ് തീർപ്പാക്കിയത്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നൽകിയ ഫോറം ആറ് ഓൺലൈൻ അപേക്ഷകളിൽ സൗജന്യ തരം മാറ്റത്തിന് അർഹമായ 25 സെന്റിൽ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നൽകിയത്.

തലശ്ശേരി സബ് ഡിവിഷൻ പരിധിയിലെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ 756 പേരും ഉത്തരവ് കൈപ്പറ്റി. തളിപ്പറമ്പ് റവന്യൂ ഡിവിഷൻ അദാലത്ത് മയ്യിൽ വില്ലേജിലെ കെ.പി.റഹദിയക്ക് ഭൂമി തരംമാറ്റൽ ഉത്തരവ് കൈമാറി ജില്ലാ കളക്ടർ അരുൺ കെ .വിജയൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എം ടി.വി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ തളിപ്പറമ്പ് ആർ.ഡി.ഒ ടി.എം. അജയകുമാർ, ഡെപ്യൂട്ടി കളക്ടർമാരായ കെ.വി. ശ്രുതി (ഡി.എം), ലിറ്റി ജോസഫ് (ഇലക്ഷൻ), പി.ഷാജു (എൽ ആർ), ശ്രീലത (ആർ ആർ), തഹസിൽദാർമാരായ എം.ടി സുരേഷ് ചന്ദ്രബോസ് (കണ്ണൂർ), പി.സജീവൻ (തളിപ്പറമ്പ്), എം.കെ. മനോജ്കുമാർ (പയ്യന്നൂർ), എൽ ആർ തഹസിൽദാർമാരായ ആഷിക് തോട്ടാൻ (കണ്ണൂർ), ചന്ദ്രശേഖരൻ (തളിപ്പറമ്പ്), ഇ.കെ രാജൻ (പയ്യന്നൂർ), വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

തലശ്ശേരി സബ് ഡിവിഷൻ അദാലത്ത് കോടിയേരി വില്ലേജിലെ സി.എച്ച് സത്യനാഥന് ഭൂമി തരംമാറ്റിയ ഉത്തരവ് കൈമാറി ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ സന്ദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി തഹസിൽദാർ കെ. ഷീബ, ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, ഇരിട്ടി (എൽ.ആർ) തഹസിൽദാർ കെ. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.

തളിപ്പറമ്പിൽ 1901 അപേക്ഷകൾ

തളിപ്പറമ്പ് സബ് ഡിവിഷനിൽ ആകെ 1901 അപേക്ഷകളാണ് സൗജന്യ ഭൂമി തരംമാറ്റലിന് അർഹമായത്. ഇവയിൽ 179 എണ്ണം തീർപ്പാക്കാൻ ബാക്കിയുണ്ട്. ആവശ്യമായ രേഖകൾ ഇല്ലാത്തതിനും കൂടുതൽ പരിശോധന ആവശ്യമായതുമായ 153 അപേക്ഷകളാണ് ഉള്ളത്. 26 എണ്ണം നിരസിച്ചു.

തലശ്ശേരിയിൽ 814

തലശ്ശേരി സബ് ഡിവിഷൻ പരിധിയിലെ തലശ്ശേരി താലൂക്കിൽ 702 ഉം ഇരിട്ടി താലൂക്കിൽ 54 പേർക്കും ഉത്തരവ് കൈമാറി. 814 അപേക്ഷകളായിരുന്നു രണ്ടാഴ്ച നീണ്ട അദാലത്തിൽ ലഭിച്ചത്. ഇതിൽ മതിയായ രേഖകളില്ലാത്ത 58 എണ്ണം തിരിച്ചയച്ചു.