
കോഴിക്കോട്: കോൾ ഇന്ത്യ ലിമിറ്റഡിലെ റിട്ട. സീനിയർ മാനേജരും കോഴിക്കോട് പാലാഴി സ്വദേശിയുമായ പി.എസ്. രാധാകൃഷ്ണനിൽ നിന്ന് സുഹൃത്തിന്റെ വ്യാജവീഡിയോ കാൾ ഉപയോഗിച്ച് തട്ടിയെടുത്ത 40000 രൂപ തിരികെ അക്കൗണ്ടിലെത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ തട്ടിപ്പായിരുന്നു.
സിറ്റി സൈബർ ക്രൈം പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് ഗോവ കേന്ദ്രീകരിച്ചുള്ള ചൂതാട്ടസംഘം പിടിയിലാകാനും പണം തിരികെ കിട്ടാനും കാരണമായത്.
ജൂലായ് 9നാണ് സുഹൃത്തിന്റെ രൂപം വീഡിയോകാളിൽ എ.ഐ ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യയിലൂടെ സൃഷ്ടിച്ച് പണം തട്ടിയത്. സോഷ്യൽ മീഡിയയിൽ നിന്ന് സുഹൃത്തിന്റെ ശബ്ദവും രൂപവും ചോർത്തി വ്യാജ വീഡിയോ നിർമ്മിക്കുകയായിരുന്നു.
കൂടെ ജോലിചെയ്തിരുന്ന, ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന ആന്ധ്ര സ്വദേശിയായ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിലൂടെ പണം ആവശ്യപ്പെട്ടത്.
ഭാര്യയുടെ സഹോദരിക്ക് അടിയന്തര ശസ്ത്രക്രിയയ്ക്കാണ് പണമെന്നാണ് ധരിപ്പിച്ചത്. 40,000 രൂപയാണ് ആവശ്യപ്പെട്ടത്. വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.
അറസ്റ്റിലായ ഷെഖ് മുർത്തുസാമിയ ഹയാത്ഭായിയും സിദ്ധേഷ് ആനന്ദ് കാർവെയും അശോക് പാട്ടീലും കോഴിക്കോട് ജില്ലാ ജയിലിലും ഒന്നാം പ്രതിയായ കൗഷൽ ഷാ തീഹാർ ജയിലിലും റിമാൻഡിലാണ്.