prakash-javadekar

കോഴിക്കോട്: ലോക‌്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും, രാജ്യത്ത് മോദി ഭരണം തുടരുമെന്നും സംസ്ഥാന പ്രഭാരിയും മുൻമന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കർ എം.പി പറഞ്ഞു. വിവിധ പരിപാടികൾക്കായി കോഴിക്കോടെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

എം.എൽ.എമാർ ഇല്ലാതിരുന്നിട്ടും മലയാളികൾക്ക് മോദി വലിയ പരിഗണന നൽകുന്നു. 100 ദിവസത്തിനകം ബി.ജെ.പി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടർമാരേയും കാണും.


കേരളത്തിൽ ബി.ജെ.പി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മോദി ഗ്യാരണ്ടി കേരളത്തിൽ നടപ്പായി. കർഷകരെയും സാധാരണക്കാരെയും മോദി സഹായിച്ചു. ഇത്തവണ കേരളത്തിൽ ബി.ജെ.പി ലക്ഷ്യം കാണും.മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹമാണ്. അത്തരമൊരു ചർച്ച നടന്നിട്ടില്ല.


എക്‌സാലോജിക്കിൽ സുതാര്യമായ അന്വേഷണമാണ് നടക്കുന്നത്. രാഷ്ട്രീയ പ്രേരിതമല്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടും. വീണ ചെയ്തത് എന്തെന്ന് എല്ലാവർക്കുമറിയാം. അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന സി.പി.എം ആരോപണം അത് പൂർത്തിയാവുമ്പോൾ മനസിലാവും. സി.പി.എം- ബി.ജെ.പി ഒത്തുകളിയെന്ന യു.ഡി.എഫ് ആരോപണം ഈ വർഷത്തെ ഏറ്റവും വലിയ തമാശയാണ്. മോദി ഗ്യാരണ്ടി തെറ്റെന്ന് പറയാൻ വി.ഡി.സതീശൻ ദൈവമല്ലെന്നും ജാവ്‌ദേക്കർ പറഞ്ഞു.