
മാവൂർ (കോഴിക്കോട്): മാവൂർ - കൂളിമാട് എരഞ്ഞിമാവ് റോഡ് നിർമ്മിച്ച് ആറു ദിവസത്തിനകം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് അസി. എൻജിനിയർ, ഓവർസിയർ എന്നിവർക്കെതിരെ നടപടി. അസി. എൻജിനിയർ പ്രസാദ്, ഓവർസിയർ പ്രവീൺ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി സ്വീകരിക്കാനും കോഴിക്കോടിന് പുറത്തേക്ക് സ്ഥലം മാറ്റാനും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉത്തരവിട്ടത്.
കരാറുകാരൻ അനിൽകുമാറിന്റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കും. തകർന്ന റോഡ് സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്താൻ കരാറുകാരനോട് മന്ത്രി ആവശ്യപ്പെട്ടു. ഊട്ടി ഹ്രസ്വപാതയുടെ പ്രധാന ഭാഗമായ റോഡ് തകർന്നതിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. തുടർന്ന് പൊതുമരാമത്ത് വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. വൃത്തിയാക്കാതെ ടാറിട്ടതാണ് റോഡ് തകരാൻ കാരണമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ മാസം 11ന് ആരംഭിച്ച പ്രവൃത്തി ആറ് ദിവസം കൊണ്ട് പൂർത്തിയാക്കി അനുബന്ധ ജോലികൾ തിരക്ക് പിടിച്ച് നടക്കുന്നതിനിടെയാണ് റോഡിൽ വിള്ളലുണ്ടായത്. റോഡിലെ അനുബന്ധ ജോലികൾ ഒന്നും നടന്നിട്ടില്ല. അടയാള സൂചനകളോ അടയാളങ്ങളോ രേഖപ്പെടുത്തിയിരുന്നില്ല. ഓവുചാൽ ഒരുക്കാത്തതിനാൽ മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടും.