 
പുൽപ്പള്ളി: കാഴ്ചക്കാർക്ക് കൗതുകം പകർന്ന് വയനാട്ടിലും കമണ്ഡലു മരം കായ്ച്ചു. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പെരിക്കല്ലൂർ പാതിരിയിൽ കരിമ്പിൻകുഴി വിജയകുമാറിന്റെ വീട്ടുമുറ്റത്താണ് കമണ്ഡലു മരം നിറഞ്ഞ് കായ്ച്ചത്.
കമണ്ഡലു കായ്കളുടെ പുറന്തോട് കൊണ്ട് നിർമ്മിച്ചിരുന്ന പാത്രങ്ങളാണ് പുരാതന കാലത്ത് ഋഷിമാർ വ്യാപകമായി ഉപയോഗിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്. ഗോളാകൃതിയിൽ ഫുട്ബോൾ വലിപ്പത്തിലാണ് ഇതിൽ കായ ഉണ്ടായിരിക്കുന്നത്. നാല് വർഷം മുമ്പാണ് മരം നട്ടുപിടിപ്പിച്ചത്. പുറംതോടിന് നല്ല കട്ടിയുണ്ട്. നിലത്ത് വീണാൽ പോലും പൊട്ടില്ല. ഇതിന്റെ തോട് കരകൗശവ വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. പച്ച കായ്ക്ക് പത്ത് കിലോഗ്രാം വരെ തൂക്കമുണ്ട്. കമണ്ഡലു മരത്തിവന്റ കായ്കളുടെ ഉൾവശം തുരന്ന് അതിന്റെ മാംസളമായ ഭാഗം കളഞ്ഞ് കട്ടിയുള്ള പുറംതോട് പാത്രം പോലെ ഒരുക്കിയെടുത്താണ് കമണ്ഡലു നിർമ്മിച്ചിരുന്നത്. ഇതിനുള്ളിലുള്ള വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നും പറയപ്പെടുന്നു. കഥകളിൽ കേട്ടറിഞ്ഞ കമണ്ഡലു വീട്ടുമുറ്റത്ത് പൂത്ത് കായ്ച്ച് നിൽക്കുന്ന കാഴ്ച കാണാൻ നിരവധി പേരാണ് എത്തുന്നത്.