ddddddd
യു.പി

വടകര: ഉത്തർ പ്രദേശ് സ്വദേശിയായ പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംഘം തിരഞ്ഞെത്തിയത് വടകരയിൽ. ഉത്തർ പ്രദേശ് സൈബർ സെല്ലിൽ നിന്നും കേസുമായി ബന്ധപ്പെട്ട് ലഭ്യമായ ഫോൺ നമ്പർ വടകര സ്വദേശി പ്രഭാകരന്റെ മകൾ പ്രബിഷയുടേതാണെന്ന് ആരോപിച്ച പൊലീസ് വീടിനകത്ത് കയറി പരിശോധന നടത്തി.

ഈസമയം വടകര ടൗണിലേക്ക് പോയിരുന്ന പ്രബിഷയും സഹോദരിയും വിവരമറിഞ്ഞ് വീട്ടിലെത്തുകയായിരുന്നു. കാണാതായ പെൺകുട്ടിയുടെ ഫോൺ നമ്പർ പ്രബിയുടേതാണെന്ന് പറഞ്ഞ യു.പി പൊലീസ് അവരോട് പൊലീസ് വണ്ടിയിൽ കയറി വടകര സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വാഹനത്തിൽ കയറാൻ തയ്യാറാവാതിരുന്ന പ്രബിഷ അച്ഛനോടും സഹോദരനോടുമൊപ്പമാണ് സ്റ്റേഷനിൽ ഹാജരായത്. വടകര സ്റ്റേഷനിൽ വെച്ച് സൈബർ സെല്ലിലെ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഒരു അക്കത്തിത്തിന്റെ വ്യത്യാസത്തിൽ ഉണ്ടായ തെറ്റിദ്ധാരണയാണ് പ്രബിഷയെ സംശയിക്കാനിടയാക്കിയതെന്ന് വ്യക്തമാവുകയായിരുന്നു. യു.പി. പൊലീസിന്റെ നിരുത്തരവാദപരമായ ഇടപെടൽ വലിയ അപമാനമാണ് ഉണ്ടാക്കിയതെന്നും സഹോദരന്റെ വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേയാണ് പ്രശ്നം ഉണ്ടായതെന്നും പ്രബിഷ കേരള കൗമുദിയോട് പറഞ്ഞു. മാനനഷ്ടത്തിന് കേസ് നൽകുമെന്ന് അവർ വ്യക്തമാക്കി.

വടകര സ്വദേശിയായ ആലായിന്റവിട പ്രഭാകരന്റെ വീട്ടിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ യു.പി പൊലീസ് എത്തിയത്. ഇന്നലെ വൈകീട്ട് 3.40 ഓടെയാണ് സംഭവം.

ശബ്ദം കേട്ട് പുറത്തെത്തിയ പ്രഭാകരന്റെ ഭാര്യ ബിന്ദു പൊലീസിനെ കണ്ട് പരിഭ്രമിച്ചു. ഹിന്ദിക്കാർ താമസമുണ്ടോ എന്ന് ചോദിച്ച പൊലീസിന് സമീപത്തെ ഹിന്ദിക്കാർ താമസിക്കുന്ന ബിൽഡിംഗ് കാണിച്ച് കൊടുത്തെങ്കിലും അവിടെ വരെ പോയി ലൊക്കേഷൻ കാണിക്കുന്നത് ഇവിടെയാണെന്ന് പറഞ്ഞ് വീണ്ടും തിരിച്ചെത്തുകയായിരുന്നു.