d

സമുദായതാൽപര്യത്തോടൊപ്പം ജനാധിപത്യവും മതേതരത്വവും രാജ്യതാൽപര്യങ്ങളും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ എന്നും ബദ്ധശ്രദ്ധനായിരുന്നു മന്നം . ഇന്ന് മന്നം ജയന്തി

നായർ സർവീസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനം കെട്ടിപ്പടുത്ത്, സ്വസമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹനൻമയ്ക്കായി ജീവിതാവസാനംവരെ കഠിനാദ്ധ്വാനം ചെയ്ത കർമ്മയോഗിയായിരുന്നു മന്നത്തുപത്മനാഭൻ. തന്റെ കർമ്മപഥത്തിലൂടെ സഞ്ചരിക്കാൻ സമുദായത്തെ സജ്ജമാക്കിയ പ്രതിഭാധനനായ അദ്ദേഹം സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസമേഖലകളിൽ വരുത്തിയ വിപ്ലവകരമായ പരിവർത്തനങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സമുദായതാൽപര്യത്തോടൊപ്പം ജനാധിപത്യവും മതേതരത്വവും രാജ്യതാൽപര്യങ്ങളും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ എന്നും ബദ്ധശ്രദ്ധനായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുർവ്യയങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. കർമ്മപ്രഭാവത്താൽ, ശൂന്യതയിൽനിന്നും അത്ഭുതങ്ങൾ സൃഷ്ടിച്ച അവതാരപുരുഷനും സാധാരണക്കാരിൽ സാധാരണക്കാരനുമായിരുന്ന മന്നത്തുപത്മനാഭന്റെ നിലപാടുകൾക്കും ദർശനങ്ങൾക്കും പ്രസക്തിയും പ്രശസ്തിയും വർദ്ധിക്കുകയാണ്.

1878 ജനുവരി രണ്ടിനാണ് മന്നത്തുപത്മനാഭന്റെ ജനനം. പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും, വാകത്താനം നീലമനഇല്ലത്ത് ഈശ്വരൻനമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിന്റെ വാത്സല്യം മാത്രമായിരുന്നു ആശ്രയമായുണ്ടായിരുന്നത്. അഞ്ചാമത്തെ വയസ്സിൽ അമ്മ എഴുത്തിനിരുത്തി. എട്ടു വയസ്സുവരെ കളരിയാശാന്റെ ശിക്ഷണത്തിൽ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടുവാനും പഠിച്ചു. ചങ്ങനാശ്ശേരിയിലുള്ള സർക്കാർസ്‌കൂളിൽ ചേർന്നെങ്കിലും സാമ്പത്തികപരാധീനതകളാൽ അവിടെ പഠനം തുടരാൻ കഴിഞ്ഞില്ല. ബാല്യകാലത്തുതന്നെ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി. സർക്കാർകീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ അദ്ധ്യാപകജോലിയിൽ പ്രവേശിച്ചു. താമസിയാതെ ഒരു മാതൃകാദ്ധ്യാപകൻ എന്ന പേരു സമ്പാദിച്ചു. പിന്നീട് പല സർക്കാർപ്രൈമറിസ്‌കൂളുകളിലും പ്രഥമാദ്ധ്യാപകൻ ആയി ജോലിനോക്കി. 27-ാമത്തെ വയസ്സിൽ മിഡിൽസ്‌കൂൾ അദ്ധ്യാപകൻ ആയിരിക്കുമ്പോൾ ഹെഡ്മാസ്റ്ററുടെ നീതിനിഷേധനടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗം സ്വയം രാജിവച്ചു. ഇതിനു മുമ്പ് മജിസ്‌ട്രേറ്റുപരീക്ഷയിൽ പ്രൈവറ്റായി ചേർന്നു ജയിച്ചിരുന്നതിനാൽ, സന്നതെടുത്ത് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടർന്ന് പെരുന്ന കരയോഗം ഉദ്ഘാടനം, ചങ്ങനാശ്ശേരി നായർസമാജരൂപീകരണം, നായർഭൃത്യജനസംഘപ്രവർത്തനാരംഭം-ഇങ്ങനെ ഒന്നിനു പിറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവർത്തനമണ്ഡലം കൂടുതൽ വിപുലമായി.

1914 ഒക്‌ടോബർ 31-ന് നായർസമുദായഭൃത്യജനസംഘം രൂപീകരിച്ച് അധികം കഴിയുന്നതിനു മുമ്പ് അതിന്റെ നാമധേയം നായർ സർവീസ് സൊസൈറ്റി എന്നാക്കുകയും, പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. 1924-ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ 'സവർണജാഥ', ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയെയും നേതൃപാടവത്തെയും, പ്രക്ഷോഭണവൈദഗ്ദ്ധ്യത്തെയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. അവർണ്ണരുടെ ക്ഷേത്രപ്രവേശനത്തിനു വേണ്ടി, ക്ഷേത്രപ്രവേശനവിളംബരത്തിന് 20 വർഷങ്ങൾക്കു മുമ്പുതന്നെ, തന്റെ പരദേവതയായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം അവർക്കായി തുറന്നുകൊടുത്ത മഹാസംഭവം യാഥാസ്ഥിതികരുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു.
1914 ഒക്‌ടോബർ 31 മുതൽ 1945 ആഗസ്റ്റ് 17 വരെ 31 വർഷക്കാലം എൻ.എസ്.എസ്സിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവർഷം പ്രസിഡന്റായി. 1947-ൽ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോൺഗ്രസ്സിനും, ഉത്തരവാദഭരണപ്രക്ഷോഭണത്തിനും നേതൃത്വം നല്കി. മുതുകുളത്തു ചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ ചെയ്ത പ്രസംഗത്തെ തുടർന്ന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽ നിന്നു വിജയിച്ച് നിയമസഭാസാമാജികനായി. 1949 ആഗസ്റ്റിൽ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റുമായി. മികച്ച ഒരു വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു.
സുദീർഘവും കർമ്മനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട് സമുദായം 1960-ൽ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി.
സേവനപ്രവർത്തനങ്ങൾ മുഖ്യമായും നായർസമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും, അതിന്റെ ഗുണഭോക്താക്കൾ നാനാജാതിമതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് ഇന്ത്യാ ഗവണ്മെന്റ് പത്മഭൂഷൺപുരസ്‌ക്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു. വൈകിയാണെങ്കിലും, 2014-ൽ സംസ്ഥാനഗവണ്മെന്റ് അദ്ദേഹത്തിന്റെ ജൻമദിനമായ ജനുവരി 2 പൊതുഅവധിയായി പ്രഖ്യാപിച്ച് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയുണ്ടായി.
വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം ഭൗതികമായി നമ്മിൽനിന്നു യാത്രപറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആത്മസാന്നിദ്ധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവീസ് സൊസൈറ്റിയും ക്ഷേത്രമാതൃകയിൽതന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവീസ് സൊസൈറ്റിയുടെ ഏതു നീക്കത്തിനും ആരംഭം കുറിക്കുന്നത് ആ സന്നിധിയിൽനിന്നുമാണ്.
അദ്ദേഹത്തിന്റെ 147-ാമത് ജയന്തി ഇന്നാണ്. ആ മഹാത്മാവിനോടുള്ള ആദരവും പ്രണാമവും അർപ്പിക്കാനും ഒരുനൂറ്റാണ്ടിലേറെക്കാലം പിന്നിട്ട നായർ സർവീസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനും ജനസഹസ്രങ്ങൾ പങ്കെടുക്കുന്ന ഒരു ആഘോഷമാണിത്.
നായർസമുദായത്തിന്റെ ഐക്യത്തിനും, സർവീസ് സൊസൈറ്റിയുടെ കെട്ടുറപ്പിനും എന്നും പ്രചോദനവും, വഴികാട്ടിയുമായി നിലകൊള്ളുന്നത് ആ ദിവ്യാത്മാവാണ്. അദ്ദേഹത്തിന്റെ കാലാതീതമായ ദർശനങ്ങളും നിലപാടുകളുമാണ് സംഘടനയുടെ ശക്തിയും ചൈതന്യവും.