
കോട്ടയം: ജില്ലയിലുടനീളം പൊലീസിന്റെ കർശന നിരീക്ഷണത്തിൽ യതൊരുവിധ അനിഷ്‌ടസംഭവങ്ങളും ഉണ്ടാകാതെ സുരക്ഷിതമായി തന്നെ പുതുവത്സരാഘോഷങ്ങൾ നടത്താൻ കഴിഞ്ഞതായി ജില്ലാപൊലീസ് മേധാവി കെ.കാർത്തിക്ക് പറഞ്ഞു.
മുൻ കാലങ്ങളെ അപേക്ഷിച്ച് ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം വിപുലമായ ആഘോഷ പരിപാടികളായിരുന്നു വിവിധ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി ജില്ലാ പൊലീസ് പ്രത്യേക സുരക്ഷാ പദ്ധതി ആവിഷ്‌കരിക്കുകയും ഇതിന്റെ ഭാഗമായി ജില്ലയിലെ പുതുവത്സരാഘോഷങ്ങൾക്ക് ഭംഗംവരാത്ത വിധത്തിൽ പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ജില്ലയിൽ 1500 പൊലീസുകാരെയാണ് ഇതിനായി വിന്യസിച്ചിരുന്നത്. പൊലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു ജില്ല. ജില്ലയിൽ അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. കൂടാതെ, മുൻകരുതലെന്നോണം ഇരുന്നൂറോളം പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. ന്യൂ ഇയർ ആഘോഷം സുഗമമായി നടക്കുന്നതിനുവേണ്ടി പൊലീസ് എടുത്ത മുൻകരുതലുകളിൽ പ്രധാനമായിരുന്നു ഈ ഇരുന്നൂറോളം പേരെ മുൻകരുതലുമായി അറസ്റ്റ് ചെയ്യുകയെന്നത്. മുൻപ് അടിപിടി കേസുകളിലും, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ടവരും, കൂടാതെ കാപ്പാ നടപടി നേരിട്ടവർ തുടങ്ങിയവർക്കെതിരെയാണ് മുൻകരുതലെന്നോണം അറസ്റ്റ് നടപടി സ്വീകരിച്ചത്.
പുതുവത്സരാഘോഷം ജനങ്ങൾക്ക് സന്തോഷവും, സമാധാനപരവുമായി കൊണ്ടാടുന്നതിനു വേണ്ടിയാണ് ജില്ലാ പൊലീസ് പരിശ്രമിച്ചത്.
കെ.കാർത്തിക്ക്
എസ്.പി