എരുമേലി: ചന്ദനക്കുട ആഘോഷത്തിന് നൈനാർ ജുമാ മസ്ജിദിൽ കൊടിയേറി. അയ്യപ്പ ഭക്തർക്ക് മുസ്ലിം ജമാഅത്ത് പകരുന്ന അഭിവാദ്യമാണ് ചന്ദനക്കുട ആഘോഷവും അതിന് പത്ത് ദിവസം മുമ്പുള്ള കൊടിയേറ്റും. എരുമേലിയിൽ എത്തുന്ന ഏതൊരു അയ്യപ്പഭക്തനും ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം എതിരെയുള്ള നൈനാർ ജുമാ മസ്‌ജിദിൽ കയറി വലം ചുറ്റിയ ശേഷം ആണ് പേട്ടതുള്ളി ശബരിമല യാത്ര തുടരുക. 11നാണ് ചന്ദനക്കുട ആഘോഷം. അന്ന് വൈകുന്നേരം നാടു ചുറ്റി വർണശബളമായ ഘോഷയാത്ര നടക്കും.
ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും വ്യാപാരി സംഘടനകളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകും. ക്ഷേത്രത്തിൽ ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ച് ഘോഷയാത്രയെ വരവേൽക്കും. പുലർച്ചെയോടെ ചന്ദനക്കുട റാലി മസ്‌ജിദിൽ മടങ്ങി വന്ന ശേഷം രാവിലെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുക. സംഘത്തെ മസ്‌ജിദിൽ സ്വീകരിക്കും. തുടർന്ന് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ കഴിയുന്നതോടെ മകരവിളക്ക് ഉത്സവകാലത്തെ എരുമേലി യിലെ ആഘോഷങ്ങൾ പൂർണമാകും. മസ്‌ജിദിൽ നടന്ന കൊടിയേറ്റിന് ഭാരവാഹികൾ നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എ. ഇർഷാദ് കൊടിയേറ്റ് നിർവഹിച്ചു. ഭാരവാഹികളും കമ്മിറ്റി അംഗങ്ങളുമായ സി.എ.എം. കരീം, വി.പി. അബ്ദുൾ കരീം, സി.യു. അബ്ദുൾ കരീം, നിസാർ പ്ലാമ്മൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.