കോട്ടയം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് നൽകുന്ന സ്വർണക്കപ്പിന് അക്ഷരനഗരിയിൽ ആവേശകരമായ വരവേൽപ്പ്. സംസ്ഥാന സ്‌കൂൾ കലോത്സവവേദിയായ കൊല്ലത്തേക്കുള്ള ഘോഷയാത്രയ്ക്കാണ് കോട്ടയം ജില്ലയിൽ സ്വീകരണം നൽകിയത്. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിയ സ്വർണക്കപ്പ് ഘോഷയാത്രയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജില്ല സ്വീകരിച്ചു. പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഡോ. ഗിരീഷ് ചോലയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു സ്വർണക്കപ്പ് ഏറ്റുവാങ്ങി. സ്വീകരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. ഗിരിജ, വിദ്യാകിരണം ജില്ലാകോഓർഡിനേറ്റർ കെ.ജെ. പ്രസാദ് എന്നിവർ കപ്പിൽ ഹാരമണിയിച്ചു.
പരീക്ഷഭവൻ ജോയിന്റ് കമ്മീഷണർ ഡോ. ഗിരീഷ് ചോലയിൽ അദ്ധ്യക്ഷത വഹിച്ചു. 117.5 പവൻ വരുന്ന സ്വർണക്കപ്പ് തൊടുപുഴ ട്രഷറിയിൽ നിന്നാണ് കോട്ടയത്ത് എത്തിച്ചത്.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. ഗിരിജ, വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ കെ.ജെ. പ്രസാദ്, എന്നിവർ പങ്കെടുത്തു.