
കോട്ടയം: മഴവില്ല് ഫിലിം സൊസൈറ്റി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ അനശ്വര തിയേറ്ററിൽ തുടക്കമാകും. 8ന് സമാപിക്കും. നാളെ രാവിലെ 11.30 ന് ഐഎഫ്എഫ്‌കെ യിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസ്‌കി പുരസ്‌ക്കാരം നേടിയ ബി 32 മുതൽ 44 വരെ എന്ന സിനിമയുടെ സംവിധായിക ശ്രുതി ശരണ്യം മേള ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ അഡ്വ കെ. സുരേഷ് കുറുപ്പ് അദ്ധ്യക്ഷത വഹിക്കും . ഇടുക്കി 'ഗ്രീൻലാന്റ്ര് സിനിമാസ്' തിയേറ്ററിന്റെ ഉടമ ത്രേസ്യാമ്മ ജോർജ്ജിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആദരിക്കും. പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഡോ. എം.ജി ബാബുജി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് 1.30 ന് ഉദ്ഘാടന ചിത്രമായി ബി 32 മുതൽ 44 വരെ പ്രദർശിപ്പിക്കും.
നാല് ദിവസങ്ങളിലായി ലോക സിനിമ 4, ഇന്ത്യൻ സിനിമ 2, മലയാള സിനിമകൾ 6, പലസ്തീൻ സിനിമകൾ 2, നഷ്ടനായികമാർ 3. ഡോക്യുമെന്ററി എന്നിങ്ങനെയാണ് പാക്കേജുകൾ. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രദർശിപ്പിക്കുന്ന ഡിവൈൻ ഇന്റർവെൻഷൻ ആണ് മേളയിലെ ആദ്യ ചിത്രം. മാൻഹോൾ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം ഫിപ്രസ്‌കി പുരസ്‌കാരം എന്നിവ നേടിയ വിധു വിൻസെന്റ് പുതിയ ചിത്രമായ 'വൈറൽ സെബി' കേരളത്തിലെ ആദ്യ തിയേറ്റർ പ്രദർശനമാണ് മേളയിൽ നടക്കുന്നത്.