ഏഴാച്ചേരി: ഏരുമേലി പേട്ടകെട്ടിന് മുന്നോടിയായി കാണിക്കിഴി സമർപ്പിക്കാൻ പ്രസിദ്ധമായ ആലങ്ങാട്ട് സംഘം 9ന് രാവിലെ 8ന് ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെത്തും. പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം കാണിക്കിഴി സമർപ്പിക്കുന്ന ഏക ക്ഷേത്രമാണിത്. എം.എൻ.രാജപ്പൻ നായർ, പുറയാറ്റിക്കളരിയിൽ രാജേഷ് കുറുപ്പ് എന്നീ യോഗപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘമാണ് കാവിൻപുറത്തെത്തുന്നത്. സമൂഹനീരാജന സമർപ്പണവുമുണ്ട്. ആലങ്ങാട്ട് സംഘം അയ്യപ്പചൈതന്യമായി കൊണ്ടുവരുന്ന ഗോളകയിൽ ഭക്തർ നേരിട്ട് നീരാജനം ഉഴിഞ്ഞ് ദോഷപരിഹാരം നടത്തുന്ന വഴിപാടും കാവിൻപുറം ക്ഷേത്രത്തിൽ മാത്രമേയുള്ളൂ. സമൂഹ നീരാജനത്തിന് ശേഷം ആലങ്ങാട്ട് സംഘത്തിന് പ്രാതൽ സമർപ്പണവും നടത്തും. എരുമേലി പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം വിശേഷാൽ പൂജകൾ നടത്തുന്നതും കാവിൻപുറം ക്ഷേത്രത്തിലാണ്. പേട്ടകെട്ടിന് മുന്നോടിയായുള്ള സർവ്വദോഷ പരിഹാരാർത്ഥമാണ് ഉമാമഹേശ്വരൻമാർക്ക് ആലങ്ങാട്ട് സംഘം കാണിക്കിഴി സമർപ്പിക്കുന്നത്.