
വില കുതിച്ചുയരുന്നു @ 260 രൂപ
കോട്ടയം : ഉള്ളികളിൽ കേമൻ വെളുത്തുള്ളി, കിലോ വില 260 എത്തി. സവാള വില കുറഞ്ഞ് 40 ലെത്തി. ഒരുകിലോ ഉള്ളിയുടെ വില 60 രൂപയാണ്. ഒരു മാസത്തിനിടെ നൂറ് രൂപയോളമാണ് വെളുത്തുള്ളിയ്ക്ക് ഉയർന്നത്. മൊത്തവ്യാപാര കേന്ദ്രങ്ങളിൽ കഴിഞ്ഞമാസം 140 രൂപയാണുണ്ടായിരുന്നത്.
ചില്ലറ വ്യാപാരകേന്ദ്രങ്ങളിലേക്ക് എത്തുമ്പോൾ ഇപ്പോൾ മുന്നൂറ് രൂപയാകും വില. ഫെബ്രുവരിയോടെ പകുതിയോടെയാണ് വെളുത്തുള്ളിയുടെ സീസൺ തുടങ്ങുന്നത്. ഇതോടെ വിലയിൽ കുറവുണ്ടാകുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. കോയമ്പത്തൂർ, തിരുനെൽവേലി, മധുര, തെങ്കാശി എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും വെളുത്തുള്ളി ജില്ലയിലെ മാർക്കറ്റിലേക്ക് എത്തുന്നത്. അരക്കിലോ വെളുത്തുള്ളി വാങ്ങിയവർ ഇപ്പോൾ 50 ഗ്രാമായി ചുരുക്കി. പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത വെളുത്തുള്ളി വാങ്ങാതിരിക്കാനും സാധിക്കാത്ത സ്ഥിതിയാണ്. വെളുത്തുള്ളിക്ക് വില കൂടിയതോടെ അച്ചാർ നിർമ്മാണ കമ്പനികളും പ്രതിസന്ധിയിലാണ്. വെളുത്തുള്ളി വിലയ്ക്ക് അനുസരിച്ച് അച്ചാർ വിലയും വർദ്ധിപ്പിച്ചാൽ കച്ചവടത്തെ ബാധിക്കും.
ഗുണനിലവാരം കുറയുമെന്ന് ആശങ്ക
സീസണിനെ തുടർന്ന് എത്തുന്ന വെളുത്തുള്ളിയ്ക്ക് നിലവിലുള്ള സ്റ്റോക്കിനേക്കാൾ ഗുണനിലവാരം കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഊട്ടി, കാന്തല്ലൂർ എന്നിവിടങ്ങളിൽ നിന്ന് സാധാരണ വെളുത്തുള്ളി വരാറുണ്ടെങ്കിലും ഉത്പാദനക്കുറവ് മൂലം ഇത്തവണ എത്തിയില്ല. മഹാരാഷ്ട്ര, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും വെളുത്തുള്ളി എത്തുന്നത്. കാലംതെറ്റിയ മഴയും കൃഷിനാശവും വരൾച്ചയുമെല്ലാം കൃഷിയെയും വിപണിയെും പ്രതികൂലമായി ബാധിച്ചു.
പ്രിയം കാന്തല്ലൂർ വെളുത്തുള്ളി
ഇൻഹേലിയം,റെഡ് ഇൻഹേലിയം എന്നിവയാണ്കാന്തല്ലൂരിൽ കൃഷി ചെയ്തുവരുന്ന വെളുത്തുള്ളി ഇനങ്ങൾ. കാന്തല്ലൂരിൽ പരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന വെളുത്തുള്ളിക്ക് മറ്റു പ്രദേശങ്ങളിൽ വിളയുന്ന വെളുത്തുള്ളിയേക്കാളും തൈലത്തിന്റെ അളവും ,കേടുകൂടാതെ ഇരിക്കുന്ന കാലയളവും കൂടുതലാണ് .
വില ഇനിയും ഉയർന്നാൽ ആവശ്യക്കാർ കുറയും. പലരും കുറച്ചാണ് ഇപ്പോൾ വാങ്ങുന്നത്. ചില കറികളിൽ വെളുത്തുള്ളി ഒഴിച്ചുകൂടാനാവില്ല.
രാജേഷ്, വ്യാപാരി