എരുമേലി : മനസിൽ അചഞ്ചല ഭക്തിയും, ചുണ്ടിൽ ശരണം വിളികളും നിറഞ്ഞ അന്തരീക്ഷത്തിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ പേട്ടതുള്ളി ശബരിമലയ്ക്ക് യാത്രയായി. ആകാശത്ത് വട്ടമിട്ട് പറന്ന ശ്രീകൃഷ്ണപ്പരുന്തും തെളിഞ്ഞ വെള്ളിനക്ഷത്രവും പതിനായിരങ്ങളെ ഭക്തിയുടെ പാരമ്യത്തിലെത്തിച്ചു. കൊട്ടും മേളവും കരകാട്ടവുമൊക്കെയായി പേട്ടതുള്ളൽ നാടിന്റെ ഉത്സവമായി.

ഇന്നലെ രാവിലെ 11.52 ന് മൂന്നു വട്ടം ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെയാണ് അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തിൽ നിന്ന് പേട്ട തുള്ളൽ ആരംഭിച്ചത്. സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ളയാണ് പേട്ട തുള്ളൽ നയിച്ചത്. നൈനാർ പള്ളിയിൽ ജമാ അത്ത് ഭാരവാഹികൾ സംഘത്തെ സ്വീകരിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്വർണത്തിടമ്പേറ്റിയ ഗജവീരനൊപ്പം സംഘം നൈനാർ പള്ളിയെ വലംസവച്ചു. തുടർന്ന് ദേവസ്വം, ഹൈന്ദവ സംഘടനാ ഭാരവാഹികൾ വലിയമ്പലത്തിൽ സംഘത്തെ സ്വീകരിച്ചു.

ഉച്ച കഴിഞ്ഞ് 3.50 ന് ആകാശത്ത് വെള്ളിനക്ഷത്രം തെളിഞ്ഞപ്പോൾ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളലിന് തുടക്കമായി. സമൂഹപെരിയോൻ അമ്പാടത്ത് എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിൽ ഭസ്മവും ചന്ദനവും പൂശി കൊച്ചമ്പലത്തിൽ നിന്നിറങ്ങിയ സംഘം പേട്ടക്കവലയിൽ നിന്ന് വലിയമ്പലത്തിലേക്ക് നീങ്ങി. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര് സ്വാമി പോകുമെന്നതിനാൽ ആലങ്ങാട് സംഘം നൈനാർ പള്ളിയിൽ കയറാറില്ല. ഇരുസംഘങ്ങളും പരമ്പരാഗത കാനന പാത വഴി ശബരിമലയ്ക്ക് തിരിച്ചതോടെ മതസൗഹാർദ്ദത്തിന്റെ പ്രതീകം കൂടിയായ എരുമേലി പേട്ട തുള്ളലിന് പരിസമാപ്തിയായി.