
കോട്ടയം: കരിമീനിന്റെയും കായലിന്റെയും നാട് വിനോദസഞ്ചാര രംഗത്ത് പുതിയ ചുവടുവയ്പിലേക്ക്. സംസ്ഥാന സർക്കാർ സ്വകാര്യപങ്കാളിത്തത്തോടെ ആരംഭിച്ച 'ഹെലി ടൂറിസം' പദ്ധതിയിലെ പാക്കേജിൽ തുടക്കത്തിൽതന്നെ കുമരകം ഇടം നേടി. മൂന്നാർ, തേക്കടി, കുമരകം, ആലപ്പുഴ പാക്കേജാണ് നിലവിലുള്ളത്. ഹെലി ടൂറിസം പാക്കേജിലൂടെ കായൽഭംഗി പൂർണമായും ഇനി പറന്നുകണ്ട് ആസ്വദിക്കാം.
കുമരകത്ത് രണ്ട് റിസോർട്ടുകളിലായി ഹെലികോപ്ടർ ഇറങ്ങാനുള്ള ഹെലിപാഡുകളുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാകും സർവീസ്. കൂടുതൽ സർവീസുകൾ വന്നാൽ പുതിയ ഹെലിപാഡുകൾ പണിയും. ഒരു ഹെലിപാഡ് പണിയാൻ അഞ്ച് ലക്ഷം മുതൽ 20 ലക്ഷം രൂപവരെ ചിലവുണ്ട്.
കേരളത്തിലാകെ 127 സ്വകാര്യ ഹെലിപാഡുകളുണ്ട്. ഇതിൽ മിക്കതും ഉപയോഗിക്കാറില്ല. ഇവയെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് കേരളത്തിൽ ഹെലിടൂറിസം നടപ്പാക്കുന്നത്. ടൂറിസ്റ്റുകൾക്ക് കേരളം പറുദീസയാണെങ്കിലും യാത്ര ചെയ്യാനെടുക്കുന്ന സമയം എന്നും പ്രശ്നമാണ്. ഇതിന് പരിഹാരമായാണ് പ്രീമിയം ടൂറിസ്റ്റുകൾക്കായി ഹെലിടൂറിസം ഒരുക്കിയിരിക്കുന്നത്.
ഇതിനോടകം ഇരുപതിലധികം ട്രിപ്പുകളാണ് കുമരകത്തേക്ക് ബുക്കിംഗ് ആയത്. ചിപ്സാൻ കമ്പനിയാണ് ഹെലി ടൂറിസം നടത്തുന്നത്. ഇവർക്ക് എട്ട് ഹെലികോപ്ടറുകളുണ്ട്. ഇതിൽ നാല് സീറ്റ് മുതൽ 10 സീറ്റ് വരെയുള്ളതുമുണ്ട്. അഞ്ചുപേർക്ക് ഇരിക്കാവുന്ന ഹെലികോപ്ടറാണ് കുമരകം ഉൾപ്പെടുന്ന പാക്കേജിൽ സർവീസ് നടത്തുന്നത്. ഇതിന് 3.25 ലക്ഷം രൂപയാകും. രണ്ട് പുതിയ കമ്പനികൾ കൂടി പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യമറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പവൻഹംസും താൽപ്പര്യമറിയിച്ചു. ഇവരുടെ സർവീസുകൾകൂടി വരുന്നതോടെ കുമരകത്ത് ഹെലികോപ്ടർ സാധാരണ കാഴ്ചയാകും. ഹെലികോപ്ടറുകൾ ദുരന്തനിവാരണത്തിനും ഉപയോഗിക്കാം. അവശ്യഘട്ടങ്ങളിൽ ജീവൻരക്ഷാപ്രവർത്തനത്തിനും ഉപയോഗിക്കണമെന്ന നിബന്ധനയുൾപ്പെടുന്ന ധാരണാപത്രമായിരിക്കും കമ്പനികളുമായി സർക്കാർ ഒപ്പുവയ്ക്കുക.