travancore

കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പൊതുമേഖലാ സ്ഥാപനമായ നാട്ടകം ട്രാവൻകൂർ സിമന്റ്സിന്റെ എറണാകുളം കാക്കനാട്ടെ ഭൂമി വിൽക്കാൻ ഗൾഫ് പത്രത്തിൽ പരസ്യം നൽകി മാനേജ്മെന്റ്. ശമ്പളം ഉൾപ്പെടെ മുടങ്ങിയ പശ്ചാത്തലത്തിൽ വാഴക്കാലയിലുള്ള 2.79 ഏക്കർ ഭൂമി വിൽക്കാൻ ആഗോള ഇ-ടെൻഡർ നൽകുന്നതിനാണ് ഗൾഫ് ന്യൂസിൽ പരസ്യം നൽകിയത്. ഈ മാസം 29 വരെയാണ് ടെൻഡർ സമയം.

വിദേശ മലയാളികളെയും റിയൽ എസ്റ്റേറ്റ് കമ്പനികളേയും ലക്ഷ്യമിട്ടാണ് പരസ്യം. സ്ഥലം വിറ്റ് ബാദ്ധ്യത തീർക്കാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചെങ്കിലും വാങ്ങാൻ ആരും തയ്യാറായിരുന്നില്ല. പരമാവധി ഫണ്ട് കൈപ്പറ്റി വിൽപ്പന നടത്തുകയാണ് ലക്ഷ്യം. അതേസമയം സർക്കാർ സഹായം നൽകി ഭൂമി നിലനിർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പാട്ടക്കുടിശിക, നികുതിക്കുടിശിക, വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യം എന്നിവയടക്കം 33 കോടിയോളം രൂപയുടെ ബാദ്ധ്യതയാണുള്ളത്.

പ്രൗഢി നഷ്ടപ്പെട്ടു

വെള്ള സിമന്റ് ഉദ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനി 1946 ലാണ് നിലവിൽ വന്നത്. 1974 ൽ ഗ്രേ സിമന്റ് ഉത്പാദനം നിറുത്തലാക്കി വെള്ള സിമന്റ് ഉത്പാദനം മാത്രമാക്കി. 2000 വരെ ലാഭത്തിലായിരുന്ന സ്ഥാപനത്തെ ഫർണസ് ഓയിലിന്റെ വിലയും വൈദ്യുതി നിരക്ക് വർദ്ധിച്ചതും വൻകിട കമ്പനികളുടെ വിപണി പ്രവേശനവും ബാധിച്ചു. വൈറ്റ് സിമന്റ് ഉത്പാദനത്തിനുള്ള വെള്ള ക്ലിങ്കർ ഇറക്കുമതി ചെയ്യുന്നത് നഷ്ടത്തിലേക്ക് വഴിതെളിച്ചു.

നഷ്ടത്തിൽ കൂപ്പുകുത്തി

 ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് രക്ഷിച്ചില്ല

 അസംസ്‌കൃത വസ്തു വിതരണക്കാരുടെ കുടിശിക 22 കോടി രൂപ

 4 മാസമായി ജീവനക്കാർക്ക് ശമ്പളമില്ല, പി.എഫ് മുടങ്ങി

 വിരമിച്ചവ‌ർക്കുള്ള മുഴുവൻ ആനുകൂല്യങ്ങളും കുടിശിക

ആകെ ബാദ്ധ്യത 33 കോടിയോളം

'' തൊഴിലാളികൾ കൂലിപ്പണിക്ക് വരെ പോവുകയാണ്. കാക്കനാട്ടേത് കമ്പനി വിലയ്ക്ക് വാങ്ങിയ ഭൂമിയാണ്. ഭൂമി വിൽക്കുകയല്ലാതെ മറ്റൊരു വഴിയില്ല'' അഡ്വ.വി.ബി.ബിനു, ജനറൽ സെക്രട്ടറി,​ ട്രാവൻകൂർ സിമന്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി)​