
പാലാ: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 5 വയസുകാരിയുടെ ജീവൻ രക്ഷിക്കാൻ കട്ടപ്പനയിൽ നിന്ന് 85 കിലോ മീറ്റർ ദൂരെയുള്ള പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് ആംബുലൻസ് പാഞ്ഞെത്തിയത് ഒന്നര മണിക്കൂറിൽ. ബൈക്ക് ഇടിച്ചു ഗുരുതര പരിക്കേറ്റ പുറ്റടി സ്വദേശി പ്രാർത്ഥനയെയാണ് മാർസ്ലീവാ മെഡിസിറ്റിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനെയുമായി ആംബുലൻസ് പുറപ്പെടുന്ന വിവരം അറിഞ്ഞു വഴി നീളെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലിസിന്റെ സേവനവും ലഭിച്ചു.
ഇന്നലെ ഉച്ചയ്യ്ക്ക് കട്ടപ്പന വണ്ടൻമേട് റൂട്ടിൽ മാലി ഭാഗത്തു വച്ചാണ് അപകടമുണ്ടായത്. പ്രാർത്ഥനയും വല്യമ്മ കോതമണിയും (65) കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഇരുവരെയും ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പുറ്റടി, കട്ടപ്പന എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രാർത്ഥനയെ തുടർന്ന് വിദദ്ധചികിത്സക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ട് 5.10 ഓടെ കട്ടപ്പനയിൽ നിന്ന് ആൽഫ വൺ ആംബുലൻസിലാണ് ഇവർ പുറപ്പെട്ടത്. ബിനുവായിരുന്നു ഡ്രൈവർ.
നഴ്‌സ് ടോമും കൂടെയുണ്ടായിരുന്നു. 6.40 ന് ആംബുലൻസ് മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തി.