hng-brdg

കോട്ടയം : തെളിനീരായി ഒഴുകുന്ന മീനച്ചിലാറിന് കുറുകെയൊരു പാലം, ഇവിടെ നിന്നുള്ള ദൃശ്യഭംഗി ആരുടെയും മനംകവരും. സംക്രാന്തി - പേരൂർ റൂട്ടിൽ കിണറ്റിന്മൂട്ടിൽ സ്ഥിതി ചെയ്യുന്ന മൈലപ്പള്ളിക്കടവ് തൂക്കുപാലമാണ് കാഴ്ചക്കാരുടെ പ്രിയ ഇടമായി മാറുന്നത്. പക്ഷെ ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. തുരുമ്പ് പിടിച്ച് ശോച്യാവസ്ഥയിലായ പാലത്തിൽ കയറുമ്പോൾ അല്പം കരുതൽ വേണം. വിജയപുരം പഞ്ചായത്തിന്റെ മൂന്നാം വാർഡിലും ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയുടെ 18ാം വാർഡിലുമായാണ് പാലം സ്ഥിതിചെയ്യുന്നത്. ഒരുകോടി 12 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. 2012 ൽ അന്നത്തെ ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആണ് ഉദ്ഘാടനം നിർവഹിച്ചത്. പാലത്തിന്റെ നവീകരണപ്രവർത്തനങ്ങൾക്കായി 26 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തെങ്കിലും നവീകരണപ്രവർത്തനം എങ്ങുമെത്തിയില്ല.

ഫോട്ടോ ഷൂട്ട് ലൊക്കേഷൻ

ഫോട്ടോഷൂട്ടുകാരുടെയും സേവ് ദ ഡേറ്റുകളുടെയും മോഡലിംഗ് ഷൂട്ടുകളുടെയും പ്രധാനകേന്ദ്രമാണിത്. അവധി ദിനങ്ങളിലും സായാഹ്നങ്ങളിലും സന്ദർശകരുടെ വൻതിരക്കാണ്. മുൻപ് ഇരുകരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടത്ത് കേന്ദ്രമായിരുന്നു ഇവിടം. പിന്നീട്, പാലം വന്നതോടെ കടത്ത് നിലച്ചു. മീൻ പിടിക്കാനും വലവീശുന്നതിനുമായി നിരവധിപ്പേരാണ് എത്തുന്നത്. 25 അടിയോളം താഴ്ചയുണ്ട് ആറിന്. കടുത്ത വേനലിലും ജലനിരപ്പ് വലിയതോതിൽ താഴാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി മുങ്ങിമരണങ്ങളും ഉണ്ടായിട്ടുണ്ട്. അടുത്തിടെ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.