
ചങ്ങനാശേരി : അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന ഒന്നാംഘട്ട വികസനപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. അഞ്ച് കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കാർ പാർക്കിംഗ് ഏരിയയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിന് 100 മീറ്റർ നീളത്തിൽ വാട്ടർ ട്രെയിനിംഗ് സംവിധാനം ഒരുക്കി. 3000 ചതുരശ്ര മീറ്ററിൽ പുതിയ കെട്ടിടത്തോട് ചേർന്ന് നിർമിക്കുന്ന കാർ പാർക്കിംഗ് ഏരിയയുടെ നിർമ്മാണം പുരോഗതിയിലാണ്. പാർക്കിംഗ് ഏരിയക്കുള്ള കോൺക്രീറ്റ് തറയുടെ ജോലികൾ പൂർത്തിയായി. മേൽക്കൂരയുടെ നിർമാണവും ഉടൻ ആരംഭിക്കും. മണ്ണിടിച്ചിൽ തടയുന്നതിന് 85 മീറ്റർ നീളത്തിൽ സ്റ്റേഷന് മുൻപിൽ പുതിയ സംരക്ഷണഭിത്തിയും , ചുറ്റിലുമായി അതിർത്തി മതിലുകളും സ്ഥാപിച്ചു. റെയിൽവേ സ്റ്റേഷന് ദേശീയപതാക ഉയർത്താൻ കൊടിമരം സ്ഥാപിക്കും.
ഒന്നാംഘട്ടത്തിൽ
ഒന്നാം പ്ലാറ്റ്‌ഫോമിൽ ഗ്രാനൈറ്റ് പാകുന്നതിനുള്ള ജോലികൾ ആരംഭിച്ചു. റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശനകവാടം സ്ഥാപിക്കുന്ന നിർമാണവും പുരോഗമിക്കുകയാണ്. ട്രെയിനിന്റെ വിവരങ്ങൾ, സമയം അറിയിക്കുന്ന ലൈവ് എൽ.ഇ.ഡി ബോർഡുകൾ, പ്ലാറ്റ്‌ഫോമിലെത്തി ഒന്നാം പ്ലാറ്റ്ഫോമിന് മുകളിലും പുതിയ കെട്ടിടത്തിലെ വി.ഐ.പി ലോഞ്ച് മുറി, ഓഫിസ് മുറികൾ എന്നിവിടങ്ങളിലും അലുമിനിയം പാനൽ ബോർഡുകൾ പാകുന്ന ജോലികളും അവസാനഘട്ടത്തിലാണ്. പ്ലാറ്റ് ഫോമിലുള്ള ഇരുമ്പ് തൂണുകൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പാനലിംഗ് ചെയ്ത് മറയ്ക്കും.
രണ്ടാംഘട്ടത്തിൽ
അമൃത് ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, ഗുഡ്‌ഷെഡ് റോഡിൽ നിന്ന് സ്റ്റേഷനിലേക്ക് രണ്ടാം പ്രവേശനകവാടം നിർമിക്കും. വാഴൂർ റോഡിൽ നിന്നെത്തുന്നവർക്ക് ഇത് ഉപകാരപ്രദമാകും പുതിയ പ്രവേശനകവാടം. റെയിൽവേ ഡിവിഷനൽ വർക്കിന്റെ നേതൃത്വത്തിൽ സ്റ്റേഷനുള്ളിലെ രണ്ടാമത്തെ നടപ്പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ലിഫ്റ്റിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കും.
ജില്ലാ ആസ്ഥാനമായ സ്റ്റേഷനുകൾക്ക് ലഭിക്കുന്ന എല്ലാ സൗകര്യവും ചങ്ങനാശേരിയിൽ ഉറപ്പാക്കും. വിമാനത്താവളത്തിന് സമാനമായ വികസനപ്രവർത്തനങ്ങളും സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങളുമാണ് പുരോഗമിക്കുന്നത്.
കൊടിക്കുന്നിൽ സുരേഷ് എം.പി