കൂരോപ്പട: കുഴികളില്ലാത്ത റോഡ് കൂരോപ്പട നിവാസികൾക്ക് ഇന്നും അകലെയാണ്....... പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളുടെ നീണ്ടനിര. നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായ കൂരോപ്പട മാടപ്പാട്, കിസാൻ കവല ഇടയ്ക്കാട്ടുകുന്ന് റോഡുകളാണ് തകർന്ന് തരിപ്പണമായത്. റോഡിലെ ടാറിംഗ് ഇളകിമാറി വലുതും ചെറുതുമായ കുഴികൾ രൂപപ്പെട്ടു. മെറ്റിലും ചരലും നിറഞ്ഞ റോഡിലൂടെ കാൽനടയാത്ര പോലും അസാദ്ധ്യം. റോഡുകൾ തകർന്നതോടെ ജനരോഷവും ശക്തമായി.
കൂരോപ്പട ക്ഷേത്രം, ഇടയ്ക്കാട്ടുകുന്ന് പള്ളി, മാടപ്പാട് ക്ഷേത്രം, എസ്.എൻ പുരം ക്ഷേത്രം, ഇളങ്കാവ് ക്ഷേത്രം, ഗവ.വി.എച്ച്.എസ് സ്‌കൂൾ, കോത്തല എൻ.എസ്.എസ് ഹൈസ്‌കൂൾ, ആയുർവേദാശുപത്രി, ഇടയ്ക്കാട്ടുകുന്ന് മൃഗാശുപത്രി, കൃഷി ഭവൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള റോഡുകളാണ് ചെമ്പരത്തിമൂട് ഇടയ്ക്കാട്ടുകുന്ന് റോഡ്, കിസാൻ കവല ഇടയ്ക്കാട്ടുകുന്ന് റോഡ്, കൂരോപ്പട മാടപ്പാട് റോഡുകൾ. വർഷങ്ങളായി ഈ റോഡുകൾ തകർന്നനിലയിലാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം.പി, എം.എൽ.എ ,ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് വിവിധ സംഘടനകളും വ്യക്തികളും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല.
വിളിച്ചാൽ ആരും വരില്ല
റോഡുകൾ തകർന്നതോടെ പ്രദേശത്തേക്ക് ഓട്ടോറിക്ഷായും ടാക്‌സികളും എത്താൻ മടിക്കുകയാണ്. പഞ്ചായത്തിലെ മറ്റ് റോഡുകൾ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടും ഈ റോഡുകളെ അവഗണിച്ചതിൽ പ്രതിഷേധവും ശക്തമായി. അടിയന്തരമായി നടപടികൾ ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് പ്രദേശവാസികൾ പറഞ്ഞു. ജനങ്ങളുടെ ക്ലേശത്തിന് പരിഹാരം കാണുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട ആവശ്യപ്പെട്ടു.