
ആലപ്പുഴ: ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. ആലപ്പുഴ കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് കൃഷ്ണകുമാർ മർദ്ദിച്ചത്. കുട്ടിയെ ക്രൂരമായി മർദ്ദിച്ചതിന് കേസെടുത്തതിന് പിന്നാലെ ദീപയും കൃഷ്ണകുമാറും ഒളിവിൽ പോയിരുന്നു.
ഇന്ന് രാവിലെ പതിനൊന്നരയോടെ അർത്തുങ്കൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത അർത്തുങ്കൽ പൊലീസ് പിന്നീട് കുത്തിയതോട് പൊലീസിന് കൈമാറി. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അപകടകരമായ രീതിയിൽ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കൽ, ഗുരുതരമായ പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അടുപ്പത്തിലായിരുന്ന പ്രതികൾ കുഞ്ഞിനെ ഒഴിവാക്കുന്നതിനായാണ് നിരന്തരം ഉപദ്രവിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. മർദിച്ച ശേഷം കൃഷ്ണകുമാർ, ദീപയുടെ ഭർത്താവിന്റെ വീട്ടിലെത്തി കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കെെയിൽ പൊട്ടലുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയും കുട്ടിയെ മർദിച്ചെന്നാണ് വിവരം. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.