
സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തുന്ന ഗാനം. കേരള സിഎം' എന്ന തലക്കെട്ടോടെയാണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. പിണറായി വിജയനെ സിംഹം പോലെ ഗർജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളർന്ന മരമായും പാട്ടിൽ വിശേഷിപ്പിക്കുന്നു. നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടിൽ ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സ് എന്നാണ് മറ്റൊരു വിശേഷണം.
''പിണറായി വിജയന്‍...നാടിന്റെ അജയ്യന്‍...
നാട്ടാർക്കെല്ലാം സുപരിചിതന്‍...
തീയില്‍ കുരുത്തൊരു കുതിരയെ...
കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ...
മണ്ണില്‍ മുളച്ചൊരു സൂര്യനെ...മലയാള നാടിന്‍ മന്നനെ..."
എന്നിങ്ങനെയാണ് ഗാനത്തിന്റെ വരികള്‍ തുടങ്ങുന്നത്. നിഷാന്ത് നിളയാണ് വരികളും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് പേജിലൂടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. ഗാനത്തിന് പിന്നില്‍ സിപിഎമ്മിന് ബന്ധമുണ്ടോ എന്ന വ്യക്തതയില്ല.
സ്വർണക്കടത്ത് കേസ് വിവാദം ഉള്‍പ്പടെയുള്ളവ ആസൂത്രിതമാണെന്നാണ് വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത്. വെള്ളപ്പൊക്കവും കൊവിഡുമുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പിണറായിയുടെ മുന്നേറ്റത്തിന് തുണയായതായും വീഡിയോയില്‍ പറയുന്നുണ്ട്. എട്ട് മിനിറ്റോളം ദൈർഘ്യമുള്ള പാട്ടിൽ പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെയും ആവിഷ്കരണവുമുണ്ട്.