
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തൃശൂരിൽ ബി ജെ പി നേതാവ് സുരേഷ് ഗോപിക്കായി ചുവരെഴുത്ത്. സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിക്കായി പ്രധാനമന്ത്രി നാളെ തൃശൂരിൽ എത്താനിരിക്കെയാണ് ഇത്. സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പീടികപ്പറമ്പിൽ ചുവരെഴുത്തുള്ളത്.
സ്ഥാനാർത്ഥികളെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപാണ് നടനായി പ്രചാരണം തുടങ്ങിയത്. ഇത്തവണയും സുരേഷ് ഗോപി തൃശൂർ നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും നമ്മുടെ ചിഹ്നം താമരയാണെന്നും ചുവരെഴുത്തിലുണ്ട്.
നാളെയാണ് മോദി തൃശൂരിലെത്തുന്നത്. തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന സ്ത്രീ ശക്തി സംഗമത്തിൽ പ്രസംഗിക്കും. വനിതാ സംവരണബിൽ പാസാക്കിയതിൽ അഭിനന്ദനം അറിയിക്കാനാണ് ബി.ജെ.പി സംസ്ഥാന ഘടകം പരിപാടി സംഘടിപ്പിക്കുന്നത്.
തമിഴ്നാട്ടിൽ 19,850 കോടിയുടെ പദ്ധതികൾക്ക് ഇന്ന് മോദി തുടക്കമിടും. കൊച്ചി - മംഗളൂരു വാതക പൈപ്പ് ലൈനിന്റെ കൃഷ്ണഗിരി മുതൽ കോയമ്പത്തൂർ വരെയുള്ള ഭാഗത്തിന്റെ വികസനവും ഇതിലുണ്ട്. കൂടാതെ ഇന്ന് ഉച്ചകഴിഞ്ഞ് 3.15ന് ലക്ഷദ്വീപിലെ അഗത്തിയിൽ എത്തുന്ന പ്രധാനമന്ത്രി, പൊതുപരിപാടിയിൽ പങ്കെടുക്കും. ടെലികമ്യൂണിക്കേഷൻ, കുടിവെള്ളം, സൗരോർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ 1150 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും.