sk

സോൾ: ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവും ഡമോക്രാറ്റിക് പാർട്ടി നേതാവുമായ ലീ ജേ മ്യുങ്ങിന് കുത്തേറ്റു. ബുഷൻ വിമാനത്താവളത്തിൽവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച് കാറിനടുത്തേക്ക് പോകുമ്പോൾ ഒരാളെത്തി ഓട്ടോഗ്രാഫ് ചോദിച്ചു. ശേഷം ലീയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റ ലീ നിലത്തുവീണു. ഉടൻതന്ന പൊലീസ് ഉദ്യോഗസ്ഥർ അക്രമിയെ സംഭവ സ്ഥലത്ത് വെച്ച് തന്നെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. ശേഷം ലീയെ ആംബുലൻസിൽ കയറ്റി സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. രക്തസ്രാവമുണ്ടായെങ്കിലും ബോധം നഷ്ടമായിരുന്നില്ല. പിന്നീട് ഹെലികോപ്റ്ററിൽ അദ്ദേഹത്തെ പുസാൻ നാഷണൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. സംഭവത്തിന് തൊട്ട് മുമ്പ് ലീ ജേ മ്യുങ്ങ് ആൾക്കൂട്ടത്തോട് സംസാരിക്കുന്നതടക്കമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലീ നിലത്ത് കിടക്കുന്നതും സഹായികൾ കഴുത്തിൽ തൂവാല കൊണ്ട് അമർത്തിപ്പിടിക്കുന്നതുമായ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കഴുത്തിന്റെ ഇടത് ഭാഗത്താണ് കുത്തേറ്റത്. ആശുപത്രിയിൽ ചിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. ലീക്കെതിരായ ഭീകരപ്രവർത്തനമായിരുന്നെന്നും ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്തതാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും

ഡെമോക്രാറ്റിക് പാർട്ടി എം.പി ക്വോൺ ചിൽ സിയുങ് പ്രതികരിച്ചു. ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഈ സംഭവമെന്നും ലീയുടെ നിലവിലെ അവസ്ഥയെ കുറിച്ചുള്ള വിദഗ്ധ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രസിഡന്റ് യൂൻ സുക് ആശങ്ക രേഖപ്പെടുത്തി.

വിവിധ അഴിമതി ആരോപണ കേസുകളിൽ വിചാരണ നേരിടുന്ന ലീയെ, കസ്റ്റഡിയിലെടുക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ സെപ്തംബറിൽ കോടതി തള്ളിയിരുന്നു. ഉത്തരകൊറിയയിലേക്ക് അനധികൃതമായി എട്ട് മില്യൺ ഡോളർ കൈമാറ്റം ചെയ്ത സ്ഥാപനുമായി ബന്ധപ്പെട്ട കേസിലടക്കം അദ്ദേഹം വിചാരണ നേരിടുന്നുണ്ട്.