saudi-arabia

റിയാദ്: സൗദി അറേബ്യയില്‍ തണുപ്പ് കടുത്തതോടെ അനധികൃത മരംമുറിയും വിറക് വില്‍പ്പനയും തടയാന്‍ നിയമം കൂടുതല്‍ കടുപ്പിച്ച് പരിസ്ഥിതി മന്ത്രാലയം. തണുപ്പ് ശക്തിപ്രാപിച്ചതോടെ വിറക് ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെയാണ് അധികൃത മരം മുറി തടയാന്‍ മന്ത്രാലയം ഇടപെടുന്നത്. അയ്യായിരം മുതല്‍ പതിനാറായിരം റിയാല്‍ വരെയാണ് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുക.

ഇന്ത്യന്‍ രൂപയിലേക്ക് മാറുമ്പോള്‍ 1,11,000 മുതല്‍ മൂന്ന് ലക്ഷം രൂപയ്ക്ക് പുറത്തുവരെയാണ് പിഴ തുക. സൗദി പരിസ്ഥതി കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍ ഡവലപ്പ്മെന്റ് ആന്റ് കോംപാറ്റിംഗ് സര്‍ട്ടിഫിക്കേഷനാണ് മുന്നറിയിപ്പ് ആവര്‍ത്തിച്ചത്.

പ്രാദേശിക വിറകും കരിയും കൊണ്ടു പോകുന്നതും സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും നിയമപരിധിയില്‍ ഉള്‍പ്പെടുന്നവയാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ മുതല്‍ പതിനാറായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.

പദ്ധതി പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഈ മേഖലയില്‍ നിരന്തര നിരീക്ഷണവും സജ്ജീകരിച്ചതായും അതോറിറ്റി വ്യക്തമാക്കി.

രാജ്യത്തെ ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാകുന്ന തരത്തില്‍ മരം മുറിക്കുന്നതും വില്‍പ്പന നടത്തുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.