പാട്‌ന: 'ഇന്ത്യ' മുന്നണിയിൽ സീറ്റു വിഭജന ചർച്ച തുടങ്ങും മുൻപ് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ജെ.ഡി.യുവിന്റെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബീഹാർ മുഖ്യമന്ത്രിയും പാർട്ടി അദ്ധ്യക്ഷനുമായ നിതീഷ് കുമാ‌ർ. അരുണാചൽ വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെയാണ് പ്രഖ്യാപിച്ചത്. അരുണാചൽ സംസ്ഥാന അദ്ധ്യക്ഷൻ റുഹി താൻഗങാണ് സ്ഥാനാർത്ഥി. 2019ലെ തിരഞ്ഞെടുപ്പിൽ ഈ സീറ്റിൽ ബി.ജെ.പിയാണ് ജയിച്ചത്. കോൺഗ്രസിനും പിന്നിൽ മൂന്നാമതായിരുന്നു ജെ.ഡി.യു.

'ഇന്ത്യ' മുന്നണിയിൽ സീറ്റ് വിഭജന ചർച്ച തുടങ്ങും മുമ്പേയുള്ള പ്രഖ്യാപനം സ്ഥാനാർത്ഥി നിർണയത്തിലെ മെല്ലെപ്പോക്കിലുള്ള അതൃപ്തി പ്രകടിപ്പിക്കുന്നതു കൂടിയാണ്. നിതീഷ് ജെ.ഡി.യു അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ സീറ്റു വിഭജനവും സ്ഥാനാർത്ഥി നിർണയവും വേഗത്തിലാക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്.

നിതീഷ് കൺവീനർ?

നിതീഷ് കുമാറിനെ 'ഇന്ത്യ' മുന്നണി കൺവീനറാക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് മുന്നോട്ട്. ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നടത്തിയ ഒാൺലൈൻ യോഗത്തിൽ ഇക്കാര്യം നിതീഷിനെ അറിയിച്ചു. എന്നാൽ തനിക്ക് പദവി വേണ്ടെന്നും പ്രതിപക്ഷം ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും നിതീഷ് പറഞ്ഞു.