
ന്യൂഡൽഹി : ഗുരുഗ്രാമിലെ ഹോട്ടൽമുറിയിൽ കൊല്ലപ്പെട്ട 27കാരിയായ മോഡലിന്റെ മൃതദേഹത്തിനായി തെരച്ചിൽ. സിറ്റി പോയിന്റ് ഹോട്ടലിലാണ് ദിവ്യ പഹൂജ എന്ന മോഡൽ കൊല്ലപ്പെട്ടത്. . കൊലപാതകം നടന്് ഹോട്ടലിന്റെ ഉടമയായ അഭിജിത് സിംഗാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം സഹായികളോടൊപ്പം മുറിയിൽ നിന്ന് വലിച്ചിഴച്ച് ബി.എം.ഡബ്ല്യു കാറിൽ കയറ്റിക്കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടരുന്നു.
സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. അഭിജിത്തും യുവതിയും മറ്റൊരാളും ജനുവരി 2ന് ഹോട്ടൽ റിസപ്ഷനിൽ എത്തി 111-ാം നമ്പർ മുറിയിലേക്ക് പോയി. പിന്നീട് അന്നുരാത്രി തന്നെ അഭിജിത്തും മറ്റുള്ളവരും ചേർന്ന് ദിവ്യയുടെ മൃതദേഹം ഷീറ്റിൽ പൊതിഞ്ഞ് വലിച്ചു കൊണ്ടുപോകുന്നതടക്കമുള്ള ദൃശ്യങ്ങൾ സിസി ടിവിയിൽ കാണാം, ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഗുരുഗ്രാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2016ൽ മുംബയിൽ നടന്ന ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളി ഏറ്റുമുട്ടൽ കേസിലെ മുഖ്യപ്രതിയാണ് ദിവ്യ പഹൂജ, സന്ദീപ് ഗഡോളിയുടെ കാമുകിയായിരുന്നു ദിവ്യ. 2016 ഫെബ്രുവരി ആറിന് മുംബയിലെ ഒരു ഹോട്ടലിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ ഗഡോളിയെ കൊലപ്പെടുത്തിയതിന് ദിവ്യ, അവരുടെ അമ്മ, അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പൊലീസിന് ദിവ്യയാണ് വിവരങ്ങൾ ചോർത്തി നൽകിയതെന്ന് ആരോപണമുണ്ടായിരുന്നു. തുടർന്നാണ് ദിവ്യയ്ക്കെതിരെയും കേസെടുത്തത്. കഴിഞ്ഞ വർശം ജൂണിൽ ബോംബെ ഹൈക്കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിക്കുന്നത് വരെ ഏഴു വർഷത്തോളം ദിവ്യ തടവ് ശിക്ഷ അനുഭവിച്ചിരുന്നു.
സന്ദീപ് ഗഡോളിയുടെ സഹോദരി സുധേഷ് കടാരിയയും സഹോദരൻ ബ്രഹ്മപ്രകാശും ചേർന്ന് അഭിജിത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ദിവ്യയുടെ കുടുംബം ആരോപിച്ചു.