
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറി. കൊല്ലം ആശ്രാമം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, ഗണേശ് കുമാർ, കെ രാജൻ, എന്നിവരും കൊടിക്കുന്നിൽ സുരേഷ് എം പി, മുകേഷ് എംഎൽഎ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. നടി നിഖിലാ വിമൽ ചടങ്ങിൽ മുഖ്യാതിഥിയായി.
'മത്സരത്തിൽ പങ്കെടുക്കലാണ് ഏറ്റവും പ്രധാനമെന്ന് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഓർക്കണം. ഇത് കൗമാര മനസുകളുടെ ഉത്സവമാണ്. അതിനാൽ അനാരോഗ്യകരമായ മത്സരബോധം കൊണ്ട് ആ മനസുകളെ കലുഷിതമാക്കരുത്. കുട്ടികളുടെ കലാമത്സരമായി തന്നെ രക്ഷിതാക്കൾ ഇതിനെ കാണണം. ഇന്ന് പിന്നിലായവരാകും നാളെ മുന്നിലെത്തുന്നത്. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരോത്സവമായി നമ്മുടെ കലോത്സവം മാറിയിരിക്കുകയാണ്. കല പോയിന്റുകൾ നേടാനുള്ള ഉപാധി മാത്രമായി കുട്ടികൾ കാണരുത്. ആ രീതി കുഞ്ഞുങ്ങൾ ഒഴിവാക്കണം. കലാവാസനയുള്ള കുഞ്ഞുങ്ങൾക്ക് പരിരക്ഷയും കലാപോഷണത്തിലൂടെയുള്ള വ്യക്തിത്വവികസനവും സൃഷ്ടിക്കുക എന്നതാണ് ഓരോ ചുവടുവയ്‌പ്പിലൂടെയും നമ്മൾ ലക്ഷ്യമാക്കേണ്ടത്. ഈ ലക്ഷ്യത്തിലേയ്‌ക്ക് നയിക്കുന്നതാവണം കലോത്സവങ്ങൾ. ഒരു കാര്യം കൂടി നിങ്ങളോടെനിക്ക് പറയാനുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികളിൽ കുഞ്ഞുങ്ങൾ അകപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും അതിന്റെ പിടിയിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനുമുള്ള ഒരു ഉപാധി കൂടിയായി കലയെ കാണണം. ഇത് ആരോഗ്യകരമായ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കും.' - മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
'മഹാകവി വൈലോപ്പിള്ളി പറഞ്ഞ ഒരു കാര്യമുണ്ട്. മയൂരസന്ദേശകന്റെ മയിൽ സന്ദേശവുമായി പോയത് ആശ്രാമം മൈതാനം വഴിയാണ്. ആ മയിലിന്റെ പീലി വീണ സ്ഥലമായതിനാലാണ് ഇവിടെ ഏത് സംരംഭവും വൻ വിജയമാകും എന്ന് അദ്ദേഹം പറഞ്ഞത് ഈ അവസരത്തിൽ നമ്മൾ ഓർക്കണം. ഇവിടുന്ന് വിളിപ്പാടകലെയുള്ള ചവറ തട്ടാശേരിയിലാണ് കേരളത്തിന്റെ ജനകീയ നാടക സംസ്കാരത്തെ പുരോഗമനപരമായി മാറ്റിമറിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം അരങ്ങേറിയത്. കഥകളിയുടെ ആദ്യ അരങ്ങൊരുങ്ങിയതും കൊല്ലത്താണ്. അധിനിവേശ വിരുദ്ധ സമരങ്ങളിൽ കൊല്ലം നൽകിയ സംഭാവനയും എടുത്ത് പറയേണ്ടതാണ്. അടുത്ത വർഷം മുതൽ ഗോത്ര കലകളെയും മത്സരയിനമായി പരിഗണിക്കും. '- മുഖ്യമന്ത്രി പറഞ്ഞു. വേദിയിൽ നൃത്തം അവതരിപ്പിച്ച നടി ആശാ ശരത്തിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഇനി അഞ്ച് നാൾ കൊല്ലം നഗരം പതിനാലായിരത്തോളം കലാപ്രതിഭകളുടെ സംഗമകേന്ദ്രമാകും. മത്സരാർഥികളും എസ്‌കോർട്ടിംഗ് അദ്ധ്യാപകരും രക്ഷിതാക്കളുമടക്കം ഇരുപതിനായിരത്തിൽ അധികം പേർ എട്ട് വരെ കൊല്ലത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി നേരത്തേ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ജില്ലകളിൽ നിന്നുള്ള പതിനായിരക്കണക്കിന് കാണികളെയും പ്രതീക്ഷിക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ നിന്നെത്തുന്നവർക്ക് വേണ്ടിയുള്ള മുറികൾ സജ്ജമാക്കിക്കഴിഞ്ഞു. അവരെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ഹെൽപ്പ് ഡെസ്‌കുകൾ ക്രമീകരിച്ചിട്ടുണ്ട്.
കുടിവെള്ളം, ആതുരസേവന സൗകര്യം എന്നിവ ഓരോ വേദികളിലും ഏർപ്പാടാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ കൂടി സഹായത്തോടെയാണ് മെഡിക്കൽ ടീമിന്റെ സേവനം. ആംബുലൻസ് സേവനവും വേദികളിൽ ഉണ്ടാകും. എല്ലാ വേദികളിലും കുടിവെള്ളവും ഫയർ ആൻഡ് റെസ്‌ക്യു ടീമിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്കായി കോർപ്പറേഷൻ ജീവനക്കാരുണ്ടാകും.
പൊലീസ് ഹെൽപ്പ്‌ലൈൻ
പരാതികൾ അറിയിക്കാൻ പൊലീസ് പ്രത്യേകം കൺട്രോൾ റൂം അരംഭിച്ചിട്ടുണ്ട്. 112, 9497930804 എന്നിവയാണ് വിളിക്കേണ്ട നമ്പർ. എല്ലാ വേദികളിലും നിരീക്ഷണ ക്യാമറ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.