sudhi

ആലപ്പുഴ: യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് വെളിയിൽ പരേതനായ ബാബുവിന്റെ ഭാര്യ പ്രസന്നയാണ് (68) മരിച്ചത്. കേസിൽ വാടയ്ക്കൽ കയറ്റുകാരൻ പറമ്പിൽ സുധിയപ്പനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. സുധിയപ്പൻ എന്ന് വിളിക്കുന്ന സുധിയുടെ ഭാര്യ ഒരു മാസം മുമ്പ് പ്രസന്നയുടെ മകൻ വിനീഷിന്റെ കൂടെ ഇറങ്ങിപ്പോയിരുന്നു. ഇതിനുശേഷം ഇടയ്ക്കിടെ സുധിയപ്പൻ വിനീഷിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കുമായിരുന്നു.

മക്കൾ സുധിക്കൊപ്പമാണ് താമസിക്കുന്നത്. മകന്റെ ചികിത്സയ്ക്കായി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം ഭാര്യയുടെ അക്കൗണ്ടിലാണെന്നും ഇത് ചോദിക്കാനാണ് വിനീഷിന്റെ വീട്ടിൽ പോയതെന്നുമാണ് പ്രതിയുടെ മൊഴി. തർക്കത്തിനിടയിൽ പ്രതി കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട്‌ പ്രസന്നയെയും വിനീഷിനെയും തലയ്ക്കടിക്കുകയായിരുന്നു.

വഴക്കിനിടയിൽ സുധിയ്ക്കും നിസാര പരിക്കേറ്റു. വിവരമറിഞ്ഞ് പുന്നപ്ര പൊലീസെത്തിയാണ് മൂവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഇയാൾ മറ്റൊരു കൊലക്കേസിലും പ്രതിയാണ്.