
ന്യൂഡൽഹി: അർജുന അവാർഡ് ജേതാവായ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. വിജയ് കുമാർ എന്നയാളാണ് പിടിയിലായത്. പഞ്ചാബ് ആംഡ് പോലീസ് (പി.എ.പി) ഡെപ്യൂട്ടി സൂപ്രണ്ട് ദൽബീർ സിംഗ് ഡിയോളിനെ (54) തിങ്കളാഴ്ചയാണ് ജലന്ധറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡിയോളിനെ വീട്ടിൽ കൊണ്ടുപോയി വിടാൻ പറ്റില്ലെന്ന് ഓട്ടോ ഡ്രെെവർ പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെയാണ് പ്രതി ഡിയോളിന്റെ സർവീസ് പിസ്റ്റലെടുത്ത് വെടിയുതിർത്തത്. മൃതദേഹത്തിന് സമീപത്ത് നിന്നാണ് തോക്ക് കണ്ടെത്തിയത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് കനാലിന് സമീപം മൃതദേഹം കണ്ടത്. ഉടൻ അന്വേഷണം ആരംഭിച്ചു.
പോലീസ് നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ ഡിയോൾ ഒരു ഓട്ടോറിക്ഷയിൽ കയറിപ്പോകുന്നത് കണ്ടെത്തി. ശേഷം വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തി സി സി ടി വികൾ നിരീക്ഷിച്ച് വാഹനം ട്രാക്ക് ചെയ്യുകയായിരുന്നു. കൊലപാതകം നടന്ന സമയത്ത് കനാൽ പരിസരത്തുണ്ടായിരുന്ന മൊബെെൽ സിഗ്നലുകളും പരിശോധിച്ചു. ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് ഓട്ടോഡ്രെെവറെ പിടികൂടിയത്.