
കോട്ടയം : മാസങ്ങളായി കിലോയ്ക്ക് 150 രൂപയിൽ താഴെ നിന്ന റബർ വില പുതുവർഷത്തോടെ ഉയർന്ന് തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് കർഷകർ. ആർ.എസ്.എസ് ഫോർ കിലോയ്ക്ക് നാലു രൂപയും ഫൈവിന് മൂന്നു രൂപയും കൂടി. അന്താരാഷ്ട്ര റബർവില ഉയർന്നതോടെ ടയർ കമ്പനികൾ വില ഉയർത്താൻ നിർബന്ധിതരായതാണ് ഇന്ത്യൻ വിപണിയിലെ കുതിപ്പിന് കാരണം.
ചൈനയിൽ അവധി വില 164 രൂപ വരെ ഉയർന്നു. ജപ്പാനിലും റബറിന് ഡിമാൻഡ് കൂടി വില ഉയർന്ന് തുടങ്ങി. ലോക വിപണിയിലെ വിലവർദ്ധന ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുമെന്നാണ് സൂചന. ഒട്ടുപാൽ (80 ശതമാനം ഡി.ആർ.സി ) 101 രൂപയിൽ എത്തി. 60 ശതമാനം ഡി.ആർ.സി 110 കടന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന ടയർ ലോബി റബർ വില എങ്ങനെയും ഉയർത്താതിരിക്കാനാണ് നോക്കുന്നത്. ആഭ്യന്തര വില ഉയരാതിരിക്കാൻ ഒന്നോ രണ്ടോ രൂപ കൂട്ടി കൂടുതൽ ചരക്ക് വാങ്ങി വിപണി ഇടപെടൽ ശക്തമാക്കുന്ന കളിയാണ് നടത്തുന്നത്.
വ്യാപാരി വില
ആർ.എസ്.എസ് 4 : 150.50
ആർ.എസ്.എസ് 5 : 147.50
റബർ ബോർഡ് വില
ഫോറിന് : 155.50
ഫൈവ് : 152.50
ആശങ്ക ഉത്പാദനത്തിലെ കുറവ്
കടുത്ത വേനലിനൊപ്പം മഞ്ഞുകാലം സജീവമാകാത്തത് ഉത്പാദനത്തിൽ കുറവ് വരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വർഷം 8.39 ലക്ഷം ടണ്ണായിരുന്നു ഉത്പാദനം. ഇത് ഏഴര ലക്ഷമാകുമെന്നാണ് സൂചന. ചൂട് കൂടുന്ന ഫെബ്രുവരി, മാർച്ച് ഏപ്രിൽ മാസങ്ങളിൽ ടാപ്പിംഗ് കുറയും. ഇല പൊഴിയുന്നതും വില്ലനാകും. ഉപഭോഗത്തിനുസരിച്ച് ഉത്പാദനമുണ്ടാകാത്ത സാഹചര്യത്തിൽ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയാണ് വ്യവസായികൾക്കുള്ളത്. ഉത്പാദന കുറവിൽ വില വർദ്ധനവിന്റെ പ്രയോജനം സാധാരണ കർഷകർക്ക് ലഭിക്കുകയുമില്ല.
റബർ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായെങ്കിലും ഉത്പാദന ചെലവുമായി നോക്കിയാൽ പ്രയോജനമില്ല. ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ 200 രൂപ വരെയാകുമ്പോൾ 150 രൂപ വില നഷ്ടകച്ചവടമാകും. സർക്കാർ വില സ്ഥിരതാ പദ്ധതി വഴി 170 രൂപയേ ലഭിക്കൂ. ഇത് 200 രൂപയെങ്കിലും ഉയർത്തണം.
തോമസ് കുട്ടി (റബർ കർഷകൻ )