
കിടങ്ങൂർ: അനധികൃതമായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും, പടക്ക നിർമ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസിൽ അച്ഛനും മക്കളും അറസ്റ്റിൽ. കിടങ്ങൂർ ചെമ്പിലാവ്, കുന്നേൽ കാരക്കാട്ടിൽ മാത്യു (കുട്ടിച്ചൻ-69), ഇയാളുടെ മക്കളായ ബിനോയ് (45), ബിനീഷ് (41) എന്നിവരെയാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ചെമ്പിലാവ് ഇവരുടെ വീട്ടിൽ വച്ച് വെടിമരുന്ന് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ പടക്ക നിർമ്മാണത്തിനുവേണ്ടി ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെ അനധികൃതമായി വീടിനുള്ളിലും, ടെറസിലുമായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി ടോംസൺ, കിടങ്ങൂർ എസ്.ഐമാരായ കുര്യൻ മാത്യു, വിനയൻ, പി.ആർ സുധീർ, സി.പി.ഒമാരായ അരുൺകുമാർ, സന്തോഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.