pragg

തിരുവനന്തപുരം: ചെസിലെ ഇന്ത്യൻ യുവ വിസ്മയം പ്രഗ്നാനന്ദയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്. പ്രഗ്നാന്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചെസിലെ ഇന്ത്യൻ മരതകം പ്രഗ്നാനന്ദയെ പിന്തുണയ്ക്കുന്നതിൽ അദാനി ഗ്രൂപ്പ് അങ്ങേയറ്റം അഭിമാനിക്കുന്നു. ചെസിൽ പ്രഗ്നാനന്ദ കാണിക്കുന്ന വേഗവും സാമർത്ഥ്യവും പുരോഗതിയും എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ്. ലോകവേദികളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലും കിരീടം നേടുന്നതിലും മഹത്തരമായി മറ്രൊന്നുമില്ല. അതിനാൽ തന്നെ പ്രഗ്നാനന്ദയെ പോലുള്ള കായിക താരങ്ങൾക്ക് ഞങ്ങൾ പൂർണമനസോടെ എല്ലാവിധ പിന്തുണയും നൽകുന്നു.- ഗൗതം അദാനി പറഞ്ഞു.

ലോകവേദികളിൽ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്താനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്. എപ്പോൾ ചെസ് ബോർഡിനു മുന്നിലിരുന്നാലും വിജയവും കിരീടവും മാത്രമാണ് എന്റെ ലക്ഷ്യം. എന്റെ കഴിവിൽ വിശ്വാസം അർപ്പിച്ച അദാനി ഗ്രൂപ്പിന് ഹൃദയപൂർവം നന്ദി പറയുന്നു.- പ്രഗ്നാനന്ദ പറഞ്ഞു.

ചെസ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമാണ് തമിഴ്നാട് ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദ.വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പിലെത്തുന്ന ഇന്ത്യൻ താരം കൂടിയാണ് പതിനെട്ട്കാരനായ പ്രഗ്ഗ്. ലോക ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ നോർവേക്കാരൻ മാഗ്നസ് കാൺസണെ പലതവണ കീഴടക്കിയാണ് പ്രഗ്നാനന്ദ വാർത്തകളിൽ നിറഞ്ഞത്. 12-ാം വയസിൽ പ്രഗ്നാനന്ദ ഗ്രാൻഡ് മാസ്റ്ററായി. ഗ്രാൻഡ്മാസ്റ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ്. കഴിഞ്ഞ മാസം പ്രഗിന്റെ സഹോദരി വൈശാലിക്കും ഗ്രാൻഡ് മാസ്റ്റർ പദവിലഭിച്ചിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സഹോദരങ്ങളാണ് ഇവർ.

അദാനി ഗ്രൂപ്പ് കായിക താരങ്ങൾക്കായി രൂപം കൊടുത്ത പദ്ധതിയായ ഗർവ്ഹേ യിൽ ഉൾപ്പെടുത്തി വിവിധ കായിക ഇനങ്ങളിലുള്ള ഇരുപത്തിയെട്ടോളം താരങ്ങൾക്ക് പിന്തുണനൽകിയിട്ടുണ്ട്.