
ചണ്ഡിഗഢ് : ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എ സുരേന്ദ്ര പൻവാറിന്റെ വീട്ടിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഖനിവ്യവസായി കൂടിയായ പൻവാറിന്റെ വീട്ടിൽ വ്യാഴാഴ്ചയാണ് പരിശോധന ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ കൂട്ടാളികളുടെയും വീടുകളിൽ പരിശോധന നടന്നു.
ആറുവാഹനങ്ങളിലായി ഇരുപതോളം ഇ.ഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് അഞ്ചു കോടിയുടെ കറൻസി പിടിച്ചെടുത്തു. കൂടാതെ 300 തോക്കുകളും നൂറിലേറെ മദ്യക്കുപ്പികളും അഞ്ച് കിലോഗ്രാം വരുന്ന സ്വർണ ബിസ്കറ്റുകളും പിടിച്ചെടുത്തു. എം,എൽ.എയുടെ കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും ഫോണുകളും പിടിച്ചെടുത്തവയിൽ പെടുന്നു. ഇന്ത്യൻ നാഷണൽ ലോക്‌ദൾ പാർട്ടിയുടെ മുൻ എ.എൽ.എ ദിൽബാഗ് സിംഗിന്റെയും കൂട്ടാളികളുടെയും വീട്ടിലും ഇ.ഡി റെയ്‌ഡ് നടത്തി.
2013ലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി പരിശോധന. യമുനാനഗർ, സോനിപത് , മൊഹാലി, ഫരീദാബാദ്, ചണ്ഡിഗഢ്, കർണാൽ എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്. ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചതിന് ശേഷവും യമുനാനഗറിലും സമീപ ജില്ലകളിലുമായി പാറ, ചരൽ, മണൽ ഖനനം തുടർന്നതിന് ഹരിയാന പൊലീസ് അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയും കേസെടുത്തത്.