
ന്യൂഡൽഹി: ഹൈജാക്ക് ചെയ്യപ്പെട്ട ലൈബീരിയൻ ചരക്കുകപ്പലിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ ജീവനക്കാരുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. 'ഭാരത് മാതാ കി ജയ്' എന്ന് വിളിച്ച് ഇന്ത്യൻ നാവികസേനയ്ക്ക് നന്ദി പറയുന്നതാണ് വീഡിയോയിലുള്ളത്.
അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചാൻ ശ്രമിച്ച ലൈബീരിയൻ ചരക്കു കപ്പലിനെയും ജീവനക്കാരെയും ഇന്നലെയാണ് ഇന്ത്യൻ നാവിക സേന മോചിപ്പിച്ചത്. സായുധരായ ആറ് കൊള്ളക്കാർ പേടിച്ച് കപ്പലുപേക്ഷിച്ച് പോയി. മറൈൻ കമാൻഡോകൾ ( മാർകോസ്) കപ്പലിൽ ഇറങ്ങി 15 ഇന്ത്യാക്കാരുൾപ്പെടെ 21 ജീവനക്കാരെയും രക്ഷിക്കുകയായിരുന്നു.
#WATCH | First visuals of the rescued Indians, who were a part of the crew, onboard the hijacked vessel MV Lili Norfolk. The jubilant members of the crew chant "Bharat Mata ki Jai" and thank the Indian Navy.
— ANI (@ANI) January 6, 2024
All 21 crew, including 15 Indians, were safely evacuated by the Indian… pic.twitter.com/uoL96VIrEw
ബ്രസീലിൽ നിന്ന് ബഹ്റൈനിലേക്ക് പോവുകയായിരുന്നു കപ്പൽ. സൊമാലിയൻ തുറമുഖ നഗരമായ എയ്ൽ നഗരത്തിന് 460 നോട്ടിക്കൽ മൈൽ കിഴക്കാണ് കൊള്ളക്കാർ കയറിയത്. വിവരമറിഞ്ഞയുടൻ കപ്പലിനെ സഹായിക്കാൻ നാവികസേന യുദ്ധക്കപ്പൽ, ഹെലികോപ്റ്ററുകൾ, എംക്യു 9 ബി പ്രിഡേറ്റർ ഡ്രോണുകൾ അടക്കമുള്ളവ വിന്യസിക്കുകയായിരുന്നു. കടൽക്കൊള്ളക്കാരോട് കപ്പൽ വിടാൻ നാവികസേന അന്ത്യശാസനം നൽകി. അതോടെ അവർ രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്.
'കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് വൈകിട്ട് 3.15ന് എം.വി ലില നോർഫോക്ക് കപ്പലിനെ തടഞ്ഞു. മാർക്കോ കമാൻഡോകൾ അവരെ രക്ഷിച്ചു.' ഇന്ത്യൻ നേവി വക്താവ് കമാൻഡർ വവേക് മധ്വാൾ പറഞ്ഞു. കടൽക്കൊള്ളക്കാർ ചരക്ക് കപ്പലിൽ കയറിയത് മുതൽ എല്ലാ ജീവനക്കാരും കപ്പലിലെ സുരക്ഷിത മുറിയിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.