
ഇടുക്കി: വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട് ആറ് വയസുകാരിയുടെ അച്ഛന് കുത്തേറ്റു. കേസിൽ പ്രതിയായിരുന്ന അർജുന്റെ ബന്ധുവാണ് ആക്രമിച്ചത്.
വണ്ടിപ്പെരിയാറിൽ വച്ചായിരുന്നു സംഭവം. പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും വണ്ടിപ്പെരിയാർ ടൗണിൽ നിൽക്കുകയായിരുന്നു. ഈ സമയം അർജുന്റെ പിതാവിന്റെ സഹോദരൻ അവിടേയ്‌ക്ക് എത്തിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ കേസിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. പിന്നീട് ഇവർ പിരിഞ്ഞുപോയെങ്കിലും അർജുന്റെ പിതാവിന്റെ സഹോദരൻ തിരച്ചെത്തി കുട്ടിയുടെ അച്ഛന്റെ കാലിൽ കുത്തുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ വണ്ടിപ്പെരിയാറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല എന്നാണ് ഡോക്ടർമാർ അറിയിച്ചത്.
2021 ജൂൺ 30ന് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന് മൂന്ന് വയസുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 78 ദിവസങ്ങൾ കൊണ്ടാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് വിധി വന്നത്. വണ്ടിപ്പെരിയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നായിരുന്നു കോടതി പറഞ്ഞത്. കേസിൽ അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണ് പരാമർശമുള്ളത്. തെളിവ് ശേഖരിച്ചതിൽ വീഴ്ചയുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമെന്നും കോടതി വിധി പറഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കട്ടപ്പന പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരുന്നു.