
ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എംഎം മണി അധിക്ഷേപ പരാമർശം നടത്തിയതോടെ ഗവർണർ- സർക്കാർ പോര് പുതിയ തലത്തിലേക്കെത്തി. മണിയുടെ പരാമർശത്തെക്കുറിച്ച് ഗവർണർ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അതിനാൽ രൂക്ഷ പ്രതികരണം തന്നെയാകും ഉണ്ടാവുക എന്ന് ഉറപ്പാണ്. മണിയുടെ പരാമർശം ഒറ്റപ്പെട്ട സംഭവമെന്ന നിലയ്ക്ക് രാജ്‌ഭവൻ കാണാനിടയില്ല. നേരത്തേ മന്ത്രിമാരടക്കം മോശം പരാമർശങ്ങൾ നടത്തിയപ്പോൾ ഇതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന നിലയിലുള്ള പ്രതികരണമാണ് ഗവർണർ നടത്തിയത്. പോര് കടുത്തിരിക്കുകയാണെങ്കിലും നിയമസഭയിൽ നയപ്രഖ്യാപനം നടത്തുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ചുകൊണ്ട് വിവാദ പരാമർശവുമായി മണി എത്തിയത്.
സംസ്ഥാന നിയമസഭ പാസാക്കിയ ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണർ നാറിയാണെന്നാണ് എം.എം. മണി പറഞ്ഞത്. മണിയുടെ വാക്കുകൾ ഇങ്ങനെ - 'ഇടുക്കി ജില്ലയിൽ ഗവർണർ പ്രവേശിക്കുന്നത് പെറപ്പ് പണിയാണ്. വ്യാപാരികൾ ഗവർണർക്ക് പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ല. ജനങ്ങളുടെ വികാരം മനസിലാക്കണം. ജനങ്ങളുടെ ഭാഗമല്ലേ കച്ചവടക്കാർ. അവർ പുതിയതായി വന്നതല്ലല്ലോ. ഈ നാറിയെ പേറാൻ നിങ്ങൾ പോകേണ്ട കാര്യമില്ല."- അദ്ദേഹം പറഞ്ഞു.
അതിനിടെ, എൽ.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്താൻ തീരുമാനിച്ച ജനു.ഒമ്പതിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് ഗവർണർ തൊടുപുഴയിലെത്തുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച്
ജില്ലയിൽ അന്ന് എൽ.ഡി.എഫ് ഹർത്താലും പ്രഖ്യാപിച്ചു. പരിപാടി ഒഴിവാക്കണമെന്ന് എൽ.ഡി.എഫ്. നേതാക്കൾ വ്യാപാരി സമൂഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ നിശ്ചയിച്ചപോലെ ഒമ്പതിന് പരിപാടി നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിൽ നടപ്പിലാക്കുന്ന കാരുണ്യം കുടുംബ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനമാണ് രാവിലെ 11.30ന് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടക്കുന്നത്.ഭൂമിപതിവ് ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെതിരെയാണ് ജില്ലയിൽ നിന്ന് പതിനായിരങ്ങളെ അണിനിരത്തി എൽ.ഡി.എഫ് രാജ്ഭവൻ മാർച്ച് നടത്തുന്നത്. അതേ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ തീയതി നൽകുകയായിരുന്നു. ആ ദിവസം ഗവർണറെ ക്ഷണിച്ച് ആദരിക്കാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി. മത്തായി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ ജനങ്ങൾ ഹർത്താലിലൂടെ മറുപടി നൽകും. എട്ടിന് വൈകിട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനങ്ങളും സമ്മേളനങ്ങളും നടക്കുമെന്നും നേതാക്കൾ പറഞ്ഞു.
നവംബർ ആറിനാണ് ഗവർണറെ ക്ഷണിച്ചതെന്നും ഡിസംബറിലെ തീയതി നൽകണമെന്നാണ് അഭ്യർത്ഥിച്ചതെന്നും വ്യാപാരികൾ വ്യക്തമാക്കി. ജനുവരി രണ്ടാം തീയതിയാണ് ഗവർണറുടെ ഓഫീസിൽ നിന്ന് ഒമ്പതിന് പങ്കെടുക്കാമെന്ന് അറിയിച്ചത്. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. ഗവർണർ പങ്കെടുക്കുന്നു എന്ന ഒറ്റക്കാരണത്താൽ ജീവകാരുണ്യ പരിപാടിയെ എതിർക്കുന്നത് ശരിയാണോയെന്ന് വ്യാപാരികൾ ചോദിക്കുന്നു. പരിപാടിയുമായി മുന്നോട്ടുപോകുന്നതിന് രാജ്ഭവൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹർത്താലിന്റെ ഭാഗമായി ഗവർണറെ തടയുന്ന നടപടി ഉണ്ടായാൽ അത് കാര്യങ്ങൾ വേറൊരു തലത്തിലേക്ക് എത്തിച്ചേക്കും.